കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നടപടി. ഇനി ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കി പി സരിൻ. സ്ഥാർത്ഥിത്വം വിഷയമല്ലെന്നും സിപിഎം മത്സരിക്കണമെന്ന് പറഞ്ഞാൽ അതിന് തയ്യാറാണെന്നും സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസിന്റെ ഉള്ളിലും താൻ ഇടതുപക്ഷത്തായിരുന്നു, പക്ഷെ ആ ഇടതുപക്ഷത്ത് എനിക്ക് സ്ഥാനമില്ല.യഥാർത്ഥ ഇടതുപക്ഷത്തിന്റെ ഇടയിൽ തന്റെ സ്ഥാനം അന്വേഷിക്കുകയാണ്. ഇടത് നേതൃത്വത്തോട് താൻ ചോദിക്കുന്നു തനിക്ക് ഒരു ഇടമുണ്ടോ എന്ന്?. മറുപടിക്കായി കാത്തിരിക്കുകയാണ്, സരിൻ കൂട്ടിച്ചേർത്തു.സിപിഎം ഒരു തീരുമാനം അറിയിച്ചാൽ അതിനു ഒട്ടും താമസമില്ലാതെ മറുപടി പറയും. ബിജെപിയും അൻവറും ബന്ധപ്പെട്ടിരുന്നു. കൂടെയുണ്ടാകണം എന്ന് പറഞ്ഞുവെന്നും സരിൻ കൂട്ടിച്ചേര്‍ത്തു. പാലക്കാട് മാത്രമായി ഈ കളി അവസാനിപ്പിക്കില്ല. കൂടുതൽ ആളുകൾ എനിക്കൊപ്പം ഉണ്ടാകുമെന്നും സരിൻ പറഞ്ഞു.
”ബിജെപിയെ നേരിടാൻ കോൺഗ്രസ് ദുർബലം. രാഷ്ട്രീയമായി ബിജെപിയെ നേരിടാൻ കോൺഗ്രസ് ചെയ്ത ഒരു കാര്യം വെളിപ്പെടുത്താമോ? രാഷ്ട്രീയമായി ബിജെപിക്കും കേന്ദ്രസർക്കാരിനും എതിരെ എന്താണ് കോൺഗ്രസ് ചെയ്തത്. വട്ടപ്പൂജ്യം ആയിരിക്കും അതിന് കിട്ടുന്ന ഉത്തരം. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാനാണ് തീരുമാനം.സ്ഥാനാർത്ഥിത്വത്തിന് എന്ന കളർ അതിന് കൊടുക്കണ്ട, രാഷ്ട്രീയ വ്യത്യാസമില്ലാതെ കൗൺസിലർമാരെ ഉൾപ്പെടെ കാണും.ചേർന്ന് നിൽക്കേണ്ടത് ഇടതുപക്ഷത്തിലാണ്, യഥാർത്ഥ ഇടതുപക്ഷത്തോട് ഞാൻ സ്ഥാനം ആവശ്യപ്പെടുകയാണ്” സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


