എറണാകുളം ചെങ്ങമനാട്ടെ പതിനാലുവയസുകാരന്റെ ആത്മഹത്യ ആലുവ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പരിശോധിക്കാനാണ് നിലവില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.വിദ്യാർത്ഥി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഫോറെൻസിക് പരിശോധനയ്ക്ക് അയയ്ക്കും. ഇന്ന് രക്ഷിതാക്കളുടെ മൊഴിയെടുക്കും. ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്തിലാണ് അഗ്നൽ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
കുട്ടി ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. 14 വയസുകാരന് ആഗ്നല്‍ ജെയിംസിന്റെ മരണത്തിലേക്ക് നയിച്ചത് ഓണ്‍ലൈന്‍ ഗെയിമായിരിക്കാമെന്ന് ബന്ധുക്കളും പൊലീസിനോട് പറഞ്ഞിരുന്നു. നെടുമ്പാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരിക്കുകയാണ്. മഴക്കോട്ട് ധരിച്ച് മുഖം മറച്ച നിലയിലായിരുന്നു മൃതദേഹം.വെള്ളിയാഴ്ച്ച വൈകിട്ട് സ്കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. വാതില്‍ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. ഓൺലൈൻ ഗെയിമിൽ നിർദ്ദേശിച്ച ടാസ്കിന്റെ ഭാഗമായാണോ ആത്മഹത്യ എന്നാണ് പൊലീസ് സംശയിക്കുന്നത്.