മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില്‍ നെഫ്രോളജി വിഭാഗം വകുപ്പ് മേധാവിക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. അനുമതിയില്ലാതെ നെഫ്രോളജി മേധാവി വിട്ടു നിന്നു, ചുമതലകള്‍ നിര്‍വ്വഹിച്ചില്ല, ശസ്ത്രക്രിയയ്ക്കുള്ള നിര്‍ദേശം നല്‍കിയില്ല എന്നിങ്ങനെ ഗുരുതര ആരോപണങ്ങള്‍ ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
അവയവ കൈമാറ്റ ഏജന്‍സിക്കും ഏകോപനത്തില്‍ വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് നെഫ്രോളജി വിഭാഗം മേധാവിക്കെതിരേയും ട്രാന്‍സ്പ്ലാന്റിങ് ഏജന്‍സിയുടെ രണ്ട് ജീവനക്കാര്‍ക്കെതിരേയും അച്ചടക്ക നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
നാല് മണിക്കൂറോളമാണ് ശസ്ത്രക്രിയ വൈകിയത്. എന്നാല്‍ രോഗിയുടെ മരണത്തിന് കാരണമായത് ഇതുമൂലമാണോയെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഏകോപനത്തിന്റെ പിഴവിലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ആംബുലന്‍സ് ജീവനക്കാര്‍ അവയവം എത്തിക്കുമ്പോള്‍ സ്വീകരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.
ഇത് അനുമതിയില്ലാതെയുള്ള വിട്ടു നില്‍ക്കലായാണ് കണ്ടെത്തല്‍. സംഭവം പുറത്ത് വന്നതോടെ നെഫ്രോളജി, യൂറോളജി വിഭാഗം മേധാവിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഇവരെ രണ്ടുപേരെയും തിരിച്ചെടുത്തു.


