തിരുവനന്തപുരം: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും മണ്ണിൽ പുതഞ്ഞ ജീവനുകൾക്കായി 3 ദിവസത്തിനു ശേഷവും തിരച്ചിൽ തുടരുന്നു. ഉരുൾപൊട്ടലുണ്ടായ മലപ്പുറം നിലമ്പൂർ കവളപ്പാറയിൽ 50 പേരെക്കുറിച്ചും വയനാട് മേപ്പാടി പുത്തുമലയിൽ 7 പേരെക്കുറിച്ചും ഇപ്പോഴും വിവരമില്ല. കവളപ്പാറയിൽ 4 പേരുടെയും പുത്തുമലയിൽ ഒരാളുടെയും മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.
പ്രളയത്തിലും ഉരുൾപൊട്ടലിലും ആകെ മരണം 78; സർക്കാർ സ്ഥിരീകരിച്ചത് 72 മരണം. സംസ്ഥാനത്ത് 1639 ദുരിതാശ്വാസ ക്യാംപുകളിലായി ഇപ്പോൾ 2,47,219 പേർ; ഏറ്റവുമധികം പേർ മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ.
286 വീടുകൾ പൂർണമായും 2966 വീടുകൾ ഭാഗികമായും തകർന്നു. 47.42 ലക്ഷം വൈദ്യുതി കണക്ഷനുകൾ തകരാറിലായി. 12 സബ് സ്റ്റേഷനുകൾ മുങ്ങി. 13.24 ലക്ഷം കുടുംബങ്ങൾ ഇപ്പോഴും ഇരുട്ടിൽ.
മലപ്പുറം കവളപ്പാറയിൽ മൊത്തം മരണം 13 ആയി. മുതിരക്കുളവൻ മുഹമ്മദ് (45), വെട്ടുപറമ്പിൽ വിക്ടറിന്റെ മകൾ അനീന (4), ഭാസ്കരന്റെ ഭാര്യ താന്നിക്കൽ രാഗിണി എന്നിവരുടെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്ത്രീയുടെയും മൃതദേഹങ്ങളാണ് ഇന്നലെ ലഭിച്ചത്.
മലപ്പുറം കോട്ടക്കുന്നിൽ ചാത്തംകുളം ശരത്തിന്റെ ഭാര്യ ഗീതുവിന്റെയും (21) ഒന്നരവയസ്സുള്ള മകൻ ധ്രുവന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. ശരത്തിന്റെ അമ്മ സരസ്വതി(45)യെക്കുറിച്ചു വിവരമില്ല.
വയനാട് മേപ്പാടി പുത്തുമലയിൽ പ്രദേശവാസിയായ റാണി (57)യുടെ മൃതദേഹം കൂടി കണ്ടെത്തി. ഇവിടെ ഇതുവരെ ലഭിച്ചത് 9 പേരുടെ മൃതദേഹങ്ങൾ.
മഴ കുറഞ്ഞതോടെ കെഎസ്ആർടിസി ഭൂരിഭാഗം ദീർഘദൂര സർവീസുകളും പുനഃസ്ഥാപിച്ചു. ട്രെയിൻ സർവീസുകൾ ഭാഗികം. കൊച്ചി ഉൾപ്പെടെ വിമാനത്താവളങ്ങളെല്ലാം പ്രവർത്തനസജ്ജം. സർവീസുകൾ സാധാരണനിലയിൽ.