ജയ്പൂർ വിമാനത്താവളത്തിൽ സിഐഎസ്എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ മുഖത്തടിച്ച സംഭവത്തിൽ സ്പൈസ്ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന സംബന്ധിച്ചുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. എന്നാൽ തന്നോട് അശ്ലീല വർത്തമാനം പറഞ്ഞതിനാലാണ് ഉദ്യോഗസ്ഥനെ തല്ലിയതെന്നാണ് ജീവനക്കാരി പ്രതികരിച്ചുവിമാനത്താവളത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ മർദ്ദന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിയോടെയാണ് സംഭവം.
മറ്റ് ജീവനക്കാർക്കൊപ്പം എത്തിയ ജീവനക്കാരിയുടെ കൈവശം ആ ഗേറ്റിലൂടെ വിമാനത്താവളത്തിൽ പ്രവേശിക്കാനുള്ള പാസ് ഇല്ലായിരുന്നുവെന്നാണ് സിഐഎസ്എഫ് ജീവനക്കാരുടെ വാദം. തുടർന്ന് മറ്റൊരു ഗേറ്റിലൂടെ പോയി വിമാനക്കമ്പനി ജീവനക്കാർക്കുള്ള പരിശോധനയ്ക്ക് വിധേയയാകാൻ പറഞ്ഞു. എന്നാൽ ഈ ഗേറ്റിൽ വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല.ഈ സമയം സിഐഎസ്എഫ് എഎസ്ഐ ഒരു വനിതാ ഉദ്യോഗസ്ഥയെ വിളിച്ചുവരുത്തി. പിന്നാലെ യുവതിയും എഎസ്ഐയും തമ്മിൽ തർക്കമുണ്ടാവുകയും ജീവനക്കാരി മുഖത്ത് അടിക്കുകയും ചെയ്തുവെന്നാണ് സിഐഎസ്എഫ് സ്റ്റേഷൻ ഹൗസ് ഓഫീസർ പറയുന്നത്.