തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ചിത്രത്തിൽ കൃത്രിമം കാണിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചവർക്കെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജൻ ഡിജിപിയ്ക്ക് പരാതി നൽകി. 2020 ജൂൺ 15 ന് ക്ലിഫ്ഹൗസിൽ വെച്ചാണ് വിവാഹം നടന്നത്. വധൂവരന്മാർക്കും മുഖ്യമന്ത്രിയ്ക്കും ഭാര്യയ്ക്കും ഒപ്പം ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും നിൽക്കുന്ന ഫോട്ടോയിലാണ് കൃത്രിമം കാണിച്ചത്. ആ ഫോട്ടോ മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
ഫോട്ടോയിൽ മന്ത്രിയുടെ ഭാര്യയുടെ മുഖത്തിന്റെ സ്ഥാനത്ത് കമ്പ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വർണം കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മുഖം ചേർത്താണ് പ്രചരിപ്പിച്ചത്. ടി ജി സുനിൽ ( യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോർഡിനേറ്റർ), ദീപ്തി മേരി വർഗീസ്, ബിജു കല്ലട, രഘുനാഥ് മേനോൻ, മനോജ് പൊൻകുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ തുടങ്ങിയവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴി ഫോട്ടോ പ്രചരിപ്പിച്ചതായി പരാതിയിൽ പരാമർശിക്കുന്നുണ്ട്.
തന്നെയും മുഖ്യമന്ത്രിയേയും കരുതിക്കൂട്ടി അപമാനിക്കാനും സമൂഹത്തിലുള്ള മാന്യതയും സ്വീകാര്യതയും ഇല്ലാതാക്കാനും വേണ്ടിയാണ് വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. ഇന്ത്യൻ നിയമം 465, 469 വകുപ്പുകൾ പ്രകാരവും ഐ ടി ആക്ട്, കേരളാ പോലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരവും ശിക്ഷാർഹമായ കുറ്റങ്ങളാണിത്.
കൃത്രിമമായി ഉണ്ടാക്കിയ ഫോട്ടോ ഉള്ള ഫേസ്ബുക്ക് അക്കൗണ്ടുകളുടെ സ്ക്രീൻഷോട്ടുകളും പരാതിക്കൊപ്പമുണ്ട്.