ആലപ്പാട്: ആലപ്പാട് ഐആര്‍ഇ നടത്തുന്ന ഖനനത്തിനെതിരെ കണ്ണടച്ച് സംസ്ഥാന സര്‍ക്കാര്‍. ഖനനം ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നവെന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി. ഖനനത്തിന് ശേഷം ഉണ്ടാകുന്ന ഗര്‍ത്തങ്ങള്‍ മണലിട്ട് മൂടണമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ കാറ്റില്‍ പറത്തി. 21 റീസര്‍വ്വേ നമ്പറുകളിലുള്ള സ്ഥലങ്ങള്‍ അപ്രത്യക്ഷമായെന്ന് മുല്ലക്കര രത്നാകരന് അധ്യക്ഷനായ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കിണറുകളും ഉറവകളും വറ്റി. നാട്ടുകാരുടെ പരാതികള്‍ ശരിയാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മാസം ഒന്‍പത് കഴിഞ്ഞു. എന്നാല്‍ ഗുരുതരമായ ഈ പാരിസ്ഥിതിക പ്രശ്നത്തെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
പൊന്മന, ആലപ്പാട് എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത് വില കൊടുത്ത് വാങ്ങി കരിമണല്‍ ഖനനം നടത്തുന്നത്. അറുപത് വര്‍ഷമായി ഈ ഭാഗങ്ങളില്‍ ഖനനം നടക്കുന്നു. ഓരോ വര്‍ഷവും കൂടുതല്‍ സ്ഥലം സ്വന്തമാക്കി ഖനനത്തിന്റെ തോത് വര്‍ദ്ദിപ്പിക്കുന്നു. 89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമം ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിരിക്കുന്നു.
പൊന്മനയില് നിന്നും 30 വര്‍ഷത്തിന് മുന്‍പ് 1500 കുടുംബങ്ങളുണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത് മൂന്നായി ചുരുങ്ങി. ആലപ്പാട് നിന്നും ആയിരത്തി മൂന്നൂറ് കുടുംബങ്ങളൊഴിഞ്ഞ് പോയെന്നാണ് കണക്ക്. ഖനനത്തിന്റെൂ ഫലമായി ടിഎസ് കനാലും അറബിക്കടലും തമ്മിലുള്ള അകലും ദിനങ്ങള്‍ കഴിയുന്തോറും കുറയുന്നു.


