കൂടൽ മാണിക്യം ക്ഷേത്രത്തിലെ വിവാദത്തിൽ പ്രതികരണവുമായി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. കാലമിത്ര കഴിഞ്ഞിട്ടും തന്ത്രിമാർക്ക് നേരം പുലർന്നിട്ടില്ല. കാലഘട്ടത്തിന്റെ മാറ്റം ചിലർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും സ്വാമി സച്ചിദാനന്ദ 24നോട് പറഞ്ഞു.
അയിത്തം കുറ്റകരമാണെന്ന് സുപ്രിം കോടതി വിധിയുണ്ട്. അമ്പലത്തിലെ മാല കെട്ടുന്ന ആളായിട്ട് പോലും പിന്നോക്കക്കാരനെ വെയ്ക്കാൻ കഴിയില്ല എന്നത് ധാർഷ്ട്യമാണ്. തികച്ചും അധാർമികമായ കാര്യം. ക്ഷേത്രത്തിന്റെ വരുമാനത്തിൽ ഭൂരിഭാഗവും പിന്നോക്കക്കാരുടെ സംഭാവനയാണെന്നും അദ്ദേഹം വിമർശിച്ചു.
അവരിലൂടെയാണ് തന്ത്രിമാർ ഉൾപ്പടെയുള്ള സവർണ വിഭാഗം കഴിഞ്ഞു കൂടുന്നത്. ഈ സത്യം തന്ത്രിമാർ മറന്നു പോകരുതെന്നും നിലപാട് തിരുത്തമെന്നും സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. ഈഴവ സമുദായംഗമായ യുവാവിനെ കഴകക്കാരന്റെ ജോലിയിൽ നിന്ന് മാറ്റിയതാണ് വിവാദത്തിലായത്. ഈഴവ സമുദായംഗമായ ബാലുവിന് ദേവസ്വം നിയമനം നൽകിയത് കഴകക്കാരന്റെ തസ്തികയിൽ.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രo ദേവസ്വം ഓഫിസിലേക്ക് പിന്നീട് സ്ഥലംമാറ്റി. തന്ത്രിമാരുടെയും വാര്യർ സമാജത്തിന്റെയും എതിർപ്പിനെ തുടർന്നാണിത്. സ്ഥലംമാറ്റം താൽക്കാലികമെന്ന് ദേവസ്വം ഭരണസമിതി അംഗം പ്രതികരിച്ചു.
യുവാവിനെ മാറ്റിയില്ലെങ്കിൽ പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തന്ത്രിമാർ പറഞ്ഞിരുന്നു. താൽക്കാലിക പ്രശ്ന പരിഹാരത്തിനാണ് യുവാവിനെ ഓഫിസിലേക്ക് മാറ്റിയത്. തന്ത്രിമാർ കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് ബാലു ഏഴു ദിവസത്തെ അവധിയിൽ പ്രവേശിച്ചത്.