കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 440 രൂപ വര്‍ധിച്ച് 1,02,160 രൂപയായി. 12,770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതോടെ, പണിക്കൂലിക്കൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണത്തിന് ഒന്നേകാൽ ലക്ഷത്തിനടുത്ത് നൽകണം.
ഇന്ന് തന്നെ രണ്ടാം തവണയാണ് സ്വർണത്തിന് വില കൂടുന്നത്. രാവിലെ 520 രൂപ പവന് വര്‍ധിച്ചിരുന്നു. പുതിയ വർധനയോടെ ഇന്ന് മാത്രം പവന് വര്‍ധിച്ചത് 960 രൂപയാണ്. വിവാഹ സീസണിലെ ഈ വിലക്കയറ്റം ഉപഭോക്താക്കളില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെ തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതുമാണ് സ്വർണവില കുതിക്കാൻ കാരണം. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കുന്നത്.
സ്വർണത്തിൻ്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയെ ആധാരമാക്കിയാണ് സംസ്ഥാനത്തെ സ്വർണ വില നിശ്ചയിക്കപ്പെടുന്നത്. ആഗോള സാമ്പത്തിക- രാഷ്ട്രീയ അനിശ്ചിതത്വം സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


