തിരുവനന്തപുരം വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്ന് കാർഗോ നീക്കത്തിൽ വൻ പ്രതിസന്ധി. വിമാനത്താവളത്തിലെ എയർ ഇന്ത്യാ സാറ്റ്സ് കരാർ തൊഴിലാളികളുടെ സമരം വിദേശ സർവീസുകളടക്കം വൈകിപ്പിച്ചു. വിദേശത്തേക്കുള്ള വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന 20 ടൺ ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടക്കുകയാണ്. ഇന്നലെ രാത്രി മുതൽ വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന ഭക്ഷ്യവസ്തുക്കളാണ് കെട്ടിക്കിടക്കുന്നത്.
വേതനവും ബോണസും നിഷേധിക്കുന്ന എയർ ഇന്ത്യ സാട്സ് മാനേജ്മെൻറിനെതിരെ കരാർ തൊഴിലാളികൾ ഇന്നലെ മുതൽ സംയുക്ത സമരവുമായി മുന്നോട്ട് പോകുകയാണ്. എയർ ഇന്ത്യാ സാറ്റ്സിലെ ജീവനക്കാരാണ് വിമാനത്താവളത്തിലെ കാർഗോ നീക്കങ്ങൾ കൈകാര്യം ചെയ്തിരുന്നത്.എയർ ഇന്ത്യ സാറ്റ്സ്, ഗ്രൗണ്ട് ഹാൻഡ്ലിംഗ് കൈകാര്യം ചെയ്യുന്ന വിദേശ സർവീസുകളിൽ നിന്നുള്ള ലഗേജ് ക്ലിയറൻസിലും വലിയ കാലതാമസം നേരിടുന്നതായി യാത്രക്കാർ പരാതിപ്പെടുന്നുണ്ട്. രണ്ട് മണിക്കൂർ വരെ കാത്തു നിൽക്കേണ്ടി വന്നെന്നു യാത്രക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം മറ്റു ഏജൻസികൾ കൈകാര്യം ചെയ്യുന്ന വിദേശ സർവീസുകളിൽ ലാഗേജ് ക്ലിയറൻസ് സുഗമമായി നടക്കുന്നുണ്ട്.