ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം ആര് അജിത് കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസ് തിരക്കിയപ്പോഴാണ് എഡിജിപി എം ആര് അജിത്കുമാര്‍ ഇക്കാര്യം സമ്മതിച്ചത്. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും എഡിജിപി വിശദീകരണത്തിൽ വ്യക്തമാക്കുന്നു. പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ് എസ് ക്യാംപിനിടെ ആയിരുന്നു കൂടിക്കാഴ്ച. 2023 മെയ് മാസത്തിലാണ് ദത്താത്രേയ ഹോസബലയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യം സ്പെഷ്യല്‍ ബ്രാഞ്ച് ഡിജിപിയേയും,ഇന്റലിജന്‍സ് മേധാവിയെയും സര്‍ക്കാറിനേയും അന്നേ അറിയിച്ചുവെന്നാണ് വിവരം.
ആർഎസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം. തൃശൂര്‍ വിദ്യാമന്ദിര്‍ സ്കൂളിലെ ആര്‍എസ്എസ് പരിപാടിയ്ക്കിടെ കൂടിക്കാഴ്ച നടന്നെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നത്. എന്നാല്‍ പഞ്ചനക്ഷത്ര ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നതെന്നാണ് തെളിയുന്നത്. ഇതൊരു സ്വകാര്യ സന്ദര്‍ശനം മാത്രമായിരുന്നെന്നാണ് അജിത് കുമാറും വിശദീകരിക്കുന്നത്. ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബൊളയുമായാണ് എഡിജിപി കൂടിക്കാഴ്ച നടത്തിയത്. അജിത് കുമാര്‍ അവിടെയെത്തിയതായി പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.