മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസിൽ ജാമ്യം ലഭിച്ച പിവി അൻവര്‍ എംഎൽഎ ജയിലിൽ നിന്ന് പുറത്തിറങ്ങി. 18 മണിക്കൂര്‍ നീണ്ട ജയിൽ വാസത്തിനുശേഷമാണ് പിവി അൻവര്‍ രാത്രി 8.25ഓടെ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ പിവി അൻവറിനെ പ്രവര്‍ത്തകര്‍ പൂമാലയും പൊന്നാടയും അണിയിച്ചാണ് സ്വീകരിച്ചത്. ജയിലിന് പുറത്ത് തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്താണ് അൻവര്‍ ജയിലിന് പുറത്തിറങ്ങിയത് ആഘോഷിച്ചത്. പിവി അൻവറിന് അഭിവാദ്യം അര്‍പ്പിച്ച് ജയിലിന് പുറത്ത് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. ജയിലിന് പുറത്ത് പിവി അനവറിന് വൻ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നൽകിയത്.
പിന്തുണച്ച എല്ലാവര്ക്കും നന്ദിയുണ്ടെന്നും ഇന്ത്യയിലെ നിയമവ്യവസ്ഥിതിയിൽ വിശ്വാസമുണ്ടെന്നും പിവി അൻവര്‍ എംഎൽഎ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റും ഉള്‍പ്പെടെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും അൻവര്‍ പറഞ്ഞു.
വൈകിട്ടോടെ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ഉത്തരവും ബോണ്ടും ഉള്‍പ്പെടെ ജയിലിൽ എത്തിക്കാനുള്ള സമയവും നടപടിക്രമങ്ങളും നീണ്ടതോടെയാണ് ജയിൽ മോചനം വൈകിയത്. രാത്രി 7.45ഓടെയാണ് അൻവറിന്റെ മോചനത്തിനുള്ള ബോണ്ടുമായി ഡിഎംകെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ വിഎസ് മനോജ് കുമാര്‍ മലപ്പുറം തവനൂരിലെ ജയിലിലെത്തിയത്. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി തവനൂരിലെ ജയിലിൽ നിന്നും അൻവര്‍ പുറത്തിറങ്ങുകയായിരുന്നു.
അതേസമയം, കേസിൽ പി വി അന്‍വര്‍ എംഎഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ അൻവറിന്റെ അനുയായിയും ഡിഎംകെ പ്രവർത്തകനുമായ ഇ എ സുകുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എഫ്ഐആറിൽ അൻവറും കണ്ടാലറിയാവുന്ന പത്ത് പേരും എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതിൽ അൻവറടക്കം 5 പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അവശേഷിക്കുന്ന ആറ് പേരിൽ ഒരാളായിട്ടാണ് ഇന്ന് സുകുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എടക്കര പൊലീസ് നിലമ്പൂരിൽ കോടതിപ്പടിയിൽ നിന്നുമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം സമരയാത്ര നടക്കുന്ന സമയത്തും അൻവറിനൊപ്പം സജീവമായി ഉണ്ടായിരുന്ന ആളാണ് ഇ എ സുകു.