കെഎസ്ആർടിസി ബസിന് മുന്നിൽ കുപ്പിവെള്ളം സൂക്ഷിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി. പൊൻകുന്നം യൂണിറ്റിലെ ഡ്രൈവർ സജീവ് കെ എസിനെ തൃശൂർ യൂണിറ്റിലേക്ക് സ്ഥലം സ്ഥലംമാറ്റി. കുപ്പിവെള്ളം കൂട്ടിയിട്ടതിന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വാഹനം തടഞ്ഞ് ശകാരിച്ചിരുന്നു.
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് കോട്ടയം-തിരുവന്തപുരം സൂപ്പർഫാസ്റ്റ് ബസ് ആയൂരിൽ വെച്ച് മന്ത്രി തടയുന്നത്. ബസിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബസ് മന്ത്രി തടഞ്ഞത്. തുടർന്ന് ഡ്രൈവറെയും കണ്ടക്ടറെയും റോഡിൽ നിർത്തി ശകാരിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മന്ത്രിയുടെ നടപടിയെ പ്രതികൂലിച്ചും അനുകൂലിച്ചും ആളുകൾ രംഗത്തെത്തിയിരുന്നു. മന്ത്രിയെ വിമർശിച്ച് യൂണിയൻ നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
വാഹനത്തിൽ മാലിന്യം നിക്ഷേപിക്കരുതെന്നും വൃത്തിയായി സൂക്ഷിക്കണമെന്നും കർശന നിർദേശം ഉള്ളതാണെന്നും ഇത് പാലിക്കാത്ത ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. പൊതുഗതാഗത സംവിധാനമാണെന്നും ബസുകൾ വൃത്തിയായി സൂക്ഷിക്കാൻ ജീവനക്കാർക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു.