വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ മേഖലയിൽ ഇന്ന് തിരച്ചിൽ ആരംഭിച്ചു. ഇന്ന് ഏഴാം ദിവസമാണ് തിരച്ചിൽ. 50 പേർ വീതമുള്ള സംഘങ്ങളാണ് 12 സോണുകളിലായി തിരച്ചിൽ നടത്തുന്നത്. ഇന്ന് തെരച്ചിലിന് സൈന്യവും സഹായിക്കും. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നത് വരെ തിരച്ചിൽ തുടരുമെന്ന് സൈന്യം അറിയിച്ചു. തെരച്ചിൽ ഘട്ടം ഘട്ടമായി സംസ്ഥാന സർക്കാരിന് കൈമാറാനാണ് സൈന്യത്തിൻ്റെ തീരുമാനം.
ഓരോ സെർച്ച് ടീമിലും അഗ്നിശമനസേന, എസ്ഡിആർഎഫ്, എൻഡിആർഎഫ് അംഗങ്ങൾ ഉൾപ്പെടുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇന്ന് തിരച്ചിൽ നടത്തും. മൃതദേഹങ്ങൾ കണ്ടെത്തിയേക്കാമെന്ന് രക്ഷപ്പെട്ടവരോ ബന്ധുക്കളോ വിശ്വസിക്കുന്ന സ്ഥലങ്ങളിലും തിരച്ചിൽ നടത്തുന്നുണ്ട്. ഇന്ന് തമിഴ്നാട്ടിൽ നിന്നുള്ള സംഘവും രക്ഷാപ്രവർത്തനത്തിനെത്തി. തമിഴ്നാട്ടിൽ നിന്നുള്ള അഞ്ച് കെഡാവർ നായ്ക്കളെയാണ് ഇന്നത്തെ തിരച്ചിലിന് വിന്യസിക്കുക.