മലപ്പുറം: നിലമ്പൂര്‍ മേഖലയില്‍ ചികിത്സ ലഭിക്കാതെ ആദിവാസി കുഞ്ഞ് മരിച്ചു. നിലമ്പൂർ പാത്തിപ്പാറ ചക്കപ്പാലി കോളനിയിലെ രാജു-സുനിത ദമ്പതികളുടെ മൂന്നു മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദമ്പതികള്‍ക്ക് ജനിച്ച കുഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്.
ഒക്ടോബര്‍ ഒന്നിനു ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നു ദമ്പതികള്‍ കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു ഡോക്ടറെ കാണിച്ചു. തുടര്‍ന്നു കുട്ടിക്ക് കഫകെട്ടിനുള്ള മരുന്നു നല്കി വിട്ടയച്ചു. രോഗം മൂര്‍ഛിച്ചതോടെ പിറ്റേന്നു പുലര്‍ച്ചെ വീണ്ടും ആശുപത്രിയില്‍ കൊണ്ടുവന്ന കുട്ടിക്ക് കഫകെട്ടിനു തന്നെ മരുന്നു നല്കി വിട്ടുയക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ശ്വാസതടസം കൂടിയതോടെ വീണ്ടും ജില്ലാശുപത്രിയിലേക്കു കൊണ്ടുവന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായിരുന്നു നിര്‍ദേശം. തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞ് പുലര്‍ച്ചെ അഞ്ചോടെ മരിച്ചു.
അണുബാധയെത്തുടര്‍ന്നു ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടതാണ് മരണത്തിനിടയാക്കിയതെന്നാണ് മെഡിക്കല്‍ കോളജില്‍ നിന്നു ലഭിച്ച വിവരമെന്നു കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. നിലന്പൂര്‍ ജില്ലാശുപത്രിയില്‍ തുടര്‍ച്ചയായി എത്തിയിട്ടും മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്.
10 ദിവസത്തിനുള്ളില്‍ നിലന്പൂര്‍ ജില്ലാശുപത്രിയില്‍ നിന്നു മതിയായ ചികിത്സ ലഭിക്കാതെ രണ്ടു ആദിവാസി കുരുന്നുകളാണ് മരണത്തിനു കീഴടങ്ങിയത്. സെപ്റ്റംബര്‍ 25ന് മന്പാട് എടക്കോട് ആദിവാസി കോളനിയിലെ പാലന്റെയും സീതയുടെയുടെയും മൂന്നര വയസുകാരിയായ മകള്‍ രാജി കൃഷ്ണ മരിച്ചതും നിലന്പൂര്‍ ജില്ലാശുപത്രിയില്‍ നിന്നു ചികില്‍സ ലഭിക്കാതെയാണെന്നു പരാതിയുയര്‍ന്നിരുന്നു.


