കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഹൈബി ഈഡൻ എംപി, കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹർദീപ് സിംഗ് പുരി, മന്ത്രിമാരായ എംഎം മണി, എ കെ ശശീന്ദ്രന്, പിടി തോമസ് എംല്‍എ, മുന്‍ എം പി കെവി തോമസ്, കൊച്ചി മേയർ കെ സൗമിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മഹാരാജാസ് ഗ്രൗണ്ട് മുതൽ തൈക്കൂടം വരെ 5.5 കിലോമീറ്റർ ആണ് പാതയുടെ നീളം. പുതിയ പാത ഉൾപ്പടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 23.81 കിലോമീറ്ററാകും. മഹാരാജാസ് -തൈക്കൂടം പാതയിൽ അഞ്ച് സ്റ്റേഷനുകളാണുള്ളത്. ഇതോടെ, ആകെ സ്റ്റേഷനുകളുടെ എണ്ണം 21 ആകും.
മഹാരാജാസ് സ്റ്റേഷനിൽ നിന്ന് മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി, പ്രധാന പരിപാടികൾ നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തും. ഇവിടെ വച്ചാണ് പുതിയ പാതയുടെയും വാട്ടർ മെട്രോ ആദ്യ ടെർമിനലിന്റെയും പേട്ട എസ് എൻ ജംഗ്ഷന്റെയും നിർമ്മാണ ഉദ്ഘാടനം നടക്കുക.