പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ യുവാവിനെ കെട്ടിയിട്ട് അർധ നഗ്നനാക്കി മർദ്ദിച്ച കേസിൽ പ്രതികൾക്ക് ജാമ്യം. പ്രതികളായ റെജിൻ മാത്യു, വിഷ്ണു എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മണ്ണാർക്കാട് എസ് സി -എസ് ടി കോടതിയാണ് ജാമ്യം നൽകിയത്. പ്രതികൾ മർദനമേറ്റ സിജുവിനെയോ സാക്ഷികളുമായോ ഒരു തരത്തിലും ബന്ധപ്പെടാനോ, ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു.
അതേസമയം, കോടതി തങ്ങളുടെ ഭാഗം കേട്ടില്ലെന്നും നിയമ നടപടി തുടരുമെന്നും മർദനമേറ്റ സിജുവിന്റെ അച്ഛൻ വേണു പ്രതികരിച്ചു. പ്രതികളിൽ നിന്ന് വധഭീഷണിയുണ്ടെന്ന് സിജുവിന്റെ അച്ഛൻ കൂട്ടിച്ചേര്‍ത്തു. ചികിത്സയിലുള്ള സിജുവിന് പകരം പിതാവ് വേണുവാണ് കോടതിയില്‍ ഹാജരായത്. മകൻ്റെ മദ്യപാനം നിർത്തി സാമൂഹികജീവിയാക്കി മാറ്റണമെന്ന് കോടതി പിതാവിനോട് നിർദേശിച്ചു. പ്രതികൾ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത് ശരിയായില്ലെന്നും മദ്യപിച്ച് ഒരാൾ സ്വബോധത്തിലല്ലാതെ എന്തെങ്കിലും ചെയ്താൽ അർധനഗ്നനാക്കി കെട്ടിയിട്ട് മർദിക്കലല്ല ശിക്ഷയെന്നും കോടതി ചൂണ്ടിക്കാട്ടി.
മെയ് 24 നായിരുന്നു പ്രതികളായ ഷോളയൂർ സ്വദേശി റെജിൻ മാത്യുവും ആലപ്പുഴ സ്വദേശി വിഷ്ണുദാസും ചേർന്ന് ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജുവിനെ കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സിജു ഇപ്പോഴും കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.