ഹരിപ്പാട്: ദേശീയപാതയിൽ മാലിന്യം ഉപേക്ഷിച്ച വ്യക്തിയിൽ നിന്നും ഹരിപ്പാട് നഗരസഭ 30,000 രൂപ പിഴ ഈടാക്കി. കായംകുളം സ്വദേശി ഷമീമിൽ നിന്നുമാണ് പിഴ ഈടാക്കിയത്. ഹരിപ്പാട് നഗരസഭ പരിധിയിൽ ആർകെ ജങ്ഷന് തെക്ക് വശം ദേശീയപാതയോരത്താണ് കഴിഞ്ഞ ദിവസം രാത്രിയിൽ മാലിന്യം ഉപേക്ഷിച്ചത്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് നഗരസഭ അധികൃൾ പരിശോധന നടത്തി. സിസിടിവി പോലും ഇല്ലാത്ത പ്രദേശത്ത് അധികൃതര്‍ നടത്തിയ പരിശോധനയിൽ മാലിന്യത്തിൽ നിന്നും കായംകുളത്തെ കട തിരിച്ചറിയുന്ന രേഖകള്‍ കണ്ടെത്തി. തുടർന്നാണ് ഉടമയായ ഷമീമിനെ വിവരം അറിയിക്കുന്നത്. ആദ്യം നിഷേധിച്ചെങ്കിലും കടയുടെ രേഖകൾ കാണിച്ചതിനെ തുടർന്ന് സമ്മതിക്കുയായിരുന്നു
ഭക്ഷണത്തിന്റെയും ഇറച്ചിയുടെയും അവശിഷ്ടങ്ങൾ ആണ് വാഹനത്തിൽ ഇവിടെ ഉപേക്ഷിച്ചത്. മുപ്പതിനായിരം രൂപയാണ് നഗരസഭാ അധികൃതർ ഷമീമിൽ നിന്നും ഈടാക്കിയത്. കൂടാതെ മാലിന്യവും ഇവിടെ നിന്നും തിരികെ എടുപ്പിച്ചു.


