കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ വിവരങ്ങൾ ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഫ്ലാറ്റ് ഉടമകളുടെ പ്രതിഷേധം. നഗരസഭ സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കും എതിരെയാണ് ഉടമകൾ പ്രതിഷേധം ഉയർത്തിയത്. ഫ്ലാറ്റുകൾ ഒഴിയാനുള്ള കാലാവധി നീട്ടണമെന്നും പുനരധിവാസത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടാണ് ഫ്ലാറ്റ് ഉടമകൾ പ്രതിഷേധിച്ചത്.
ഫ്ലാറ്റുകളിൽ നിന്നും ഒഴിയാനുള്ള കാലാവധി നാളെ അവസാനിക്കുകയാണ്. എന്നാൽ താൽക്കാലിക പുനരധിവാസം എന്ന കാര്യത്തിൽ നഗരസഭ സെക്രട്ടറി മറുപടി പറയണമെന്നാവശ്യപ്പെട്ടായിരുന്നു ഫ്ലാറ്റ് ഉടമകളുടെ പ്രതിഷേധം. ഈ കാര്യങ്ങളിൽ വ്യക്തത വരുത്തിയില്ലാ എങ്കിൽ നാളെ ഒരു കാരണവശാലും ഒഴിഞ്ഞ് പോകാൻ കഴിയില്ലെന്നും അല്ലാത്തപക്ഷം കുറഞ്ഞത് ഒരാഴ്ചയെങ്കിലും സമയം നീട്ടി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫ്ലാറ്റ് ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അതേസമയം ഫ്ലാറ്റുകൾ ഒഴിഞ്ഞുപോകാനുള്ള സമയപരിധി നീട്ടണമെന്ന ഫ്ലാറ്റ് ഉടമകളുടെ ആവശ്യം നഗരസഭ തള്ളിയിരുന്നു. ഉടമകൾക്ക് ഒഴിയാനുള്ള സമയപരിധി ഒരു കാരണവശാലും നീട്ടി നൽകില്ലെന്നാണ് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ അറിയിച്ചത്. പുന:സ്ഥാപിച്ച വൈദ്യുതി, വെള്ളം കണക്ഷനുകൾ നാളെ വൈകിട്ട് വിച്ഛേദിക്കുമെന്നും നഗരസഭാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഒഴിഞ്ഞുപോകാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ഒക്ടോബര്‍ 10 വരെ കാലാവധി നീട്ടണമെന്ന ആവശ്യം ഫ്ലാറ്റ് ഉടമകള്‍ മുന്നോട്ട് വച്ചത്.
521 ഫ്ലാറ്റുകൾ മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്കായി ജില്ലാഭരണകൂടം കണ്ടെത്തിയിരുന്നെങ്കിലും ഇവിടെ ഒഴിവില്ലെന്നും വിളിച്ച് അന്വേഷിക്കുമ്പോള്‍ ചീത്തവിളിയാണ് കിട്ടുന്നതെന്നും ഒരു വിഭാഗം ഫ്ലാറ്റ് ഉടമകള്‍ ആരോപിച്ചിരുന്നു.180 കുടുംബങ്ങൾക്ക് താമസ സൗകര്യം ഇതുവരെ ലഭ്യമായിട്ടില്ല. കൂടാതെ പല ഫ്ലാറ്റുകളും വാങ്ങിയത് ലോണെടുത്താണെന്നും ലോണും തിരിച്ചടവും കൂടി അടയ്ക്കാനാകില്ലെന്നും മറ്റൊരു വിഭാഗം ഫ്ലാറ്റുടമകള്‍ പറഞ്ഞു.


