പാലക്കാട്: വാളയാർ കേസുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ കുടുംബാംഗങ്ങളെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്നു സന്ദർശിച്ചേക്കും. പത്തുമണിയോടെ കമ്മീഷൻ വാളയാറെത്തുമെന്നാണ് വിവരം. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപിയുടെ 100 മണിക്കൂർ ധർണ്ണ സമരം തുടരുകയാണ്.
ഇന്ന് പഞ്ചായത്തുകൾ തോറും ബിജെപി പ്രതിഷേധ ചിത്രരചന സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനിടെ ബാലാവകാശകമ്മീഷൻ സന്ദർശിക്കുന്ന സമയത്ത് പെൺകുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന ആരോപണം ബിജെപി ശക്തമാക്കിയിട്ടുണ്ട്.
വാളയാറിൽ സഹോദരിമാരായ പെൺകുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നതിനുള്ള സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ഉറപ്പുനൽകിയിരുന്നു.
സിബിഐ അന്വേഷണത്തിനായി നിയമപരമായ എല്ലാ നീക്കങ്ങളും നടത്തുമെന്നും വാളയാറിൽ കൊല്ലപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. അതേസമയം തങ്ങൾ വാളയാറിൽ മരിച്ച പെൺകുട്ടികളുടെ വീട് സന്ദർശിക്കാൻ തീരുമാനിച്ചിരുന്ന ദിവസം, മാതാപിതാക്കള്‍ ഇവിടെ നിന്നും മാറിയതിൽ സംശയമുണ്ടെന്ന് ദേശീയ ബാലാവകാശ കമ്മീഷണൻ പറഞ്ഞു.