കൊച്ചി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട പ്രമുഖ ടെക്-ഇക്കോസിസ്റ്റം കമ്പനിയായ ടാൽറോപ്പിനെതിരെ ഗുരുതരമായ തട്ടിപ്പ് ആരോപണങ്ങളുമായി ജീവനക്കാരും നിക്ഷേപകരും രംഗത്ത്.
വെറും 10 ലക്ഷം രൂപ മാത്രം മൂലധനമായി കാണിച്ച് രജിസ്റ്റർ ചെയ്ത കമ്പനി, പൊതുജനങ്ങളിൽ നിന്നും നിക്ഷേപകരിൽ നിന്നുമായി 500 കോടിയിലധികം രൂപ നിയമവിരുദ്ധമായി സമാഹരിച്ചെന്നാണ് പ്രധാന ആരോപണം. സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും എൻഐഎക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് തട്ടിപ്പിനിരയായവർ.
കമ്പനിയിൽ ജോലി ചെയ്തിരുന്ന മുന്നൂറോളം ജീവനക്കാരെയാണ് ഒറ്റയടിക്ക് ടാൽറോപ്പ് പിരിച്ചുവിട്ടത്. കഴിഞ്ഞ 6 മാസം മുതൽ 11 മാസം വരെയുള്ള ശമ്പളം തങ്ങൾക്ക് കുടിശ്ശികയാണെന്ന് ജീവനക്കാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പുതിയ നിക്ഷേപകരെ കമ്പനിയിലേക്ക് എത്തിച്ചാൽ മാത്രമേ കുടിശ്ശികയുള്ള ശമ്പളം നൽകാൻ സാധിക്കൂ എന്ന് കമ്പനി അധികൃതർ ആവശ്യപ്പെട്ടതായി ജീവനക്കാർ വെളിപ്പെടുത്തി. കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ജീവനക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.


