ഇന്ത്യയില്‍ കൊവിഡ് വാക്സിനുകള്‍ പുതുവര്‍ഷത്തില്‍ ലഭ്യമായിത്തുടങ്ങുമെന്നും ഫെബ്രുവരിയോടെ വിതരണം തുടങ്ങാമെന്നു പ്രതീക്ഷിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓക്സ്ഫോര്‍ഡ് വാക്സിന്റെ ഇന്ത്യയിലെ ട്രയല്‍ പൂര്‍ത്തിയായി. ഇംഗ്ലണ്ട് അനുമതി നല്കിയാല് ഇന്ത്യയും സമാന നടപടികളിലേക്കു കടക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്. അതേസമയം കോവിഡ് വാക്സീന് വിതരണത്തിനായി ശീതീകൃത ശൃംഖലകള്‍ ഒരുക്കല്‍ ഇന്ത്യക്കു വലിയ വെല്ലുവിളിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
ഡിസംബറോടെ രാജ്യത്ത് ഉപയോഗിക്കാന്‍ വേണ്ടി 10 കോടി ഡോസ് കൊവിഡ് വാക്സിന് ഉത്പാദിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനാവാല നേരത്തെ അറിയിച്ചിരുന്നു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രസേനക കമ്പനിയും ചേര്‍ന്ന് വികസിപ്പിച്ച കൊവി ഷീല്‍ഡ് വാക്സിനാണ് ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. അവസാനഘട്ട പരീക്ഷണങ്ങളുടെ ഫലം അനുകൂലമായാല്‍ ഉടന്‍ ഉപയോഗിക്കാനുള്ള അനുമതിയും തങ്ങള്‍ക്ക് ലഭിക്കുമെന്ന് അഡാര്‍ പൂനാവാല പറഞ്ഞു.
ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്ന മുഴുവന്‍ വാക്സിനും രാജ്യത്ത് ഉപയോഗിക്കും. അടുത്ത വര്‍ഷം മുതല്‍ പകുതി ഇവിടെയും പകുതി വാക്സിന് വിതരണ സംഘടനയായ കൊവാക്സിനും കൈമാറും.ലോകത്ത് വാക്സിന് വിതരണത്തില്‍ തുല്യത നടപ്പാക്കുന്ന സ്ഥാപനമാണ് കൊവാക്സ്.
അതേസമയം വാക്സീന് വിതരണത്തിനായി ശീതീകൃത ശൃംഖലകള്‍ ഒരുക്കല്‍ ഇന്ത്യക്കു വെല്ലുവിളിയാണ്. വാക്സീനുകളില്‍ ചിലതു മൈനസ് 70 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ സൂക്ഷിക്കേണ്ടതുണ്ട്. കൂടുതല്‍ വാക്സിനുകള്‍ ഉല്പാദിപ്പിച്ച് വിവിധ ഇടങ്ങളില്‍ എത്തിക്കുക എന്നതും ശ്രമകരമാണ്. ഇത് മറികടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രായോഗികമായ ബദല്‍ സാധ്യതകളും തേടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
യുഎസില്‍ 90 ശതമാനം വിജയം അവകാശപ്പെട്ട ഫൈസര്‍ വാക്സീന് ചൊവ്വ ഗ്രഹത്തിലേതിനേക്കാള് കുറഞ്ഞ ഊഷ്മാവിലാണ് സൂക്ഷിക്കേണ്ടി വരുക എന്നാണ് വിലയിരുത്തല്‍. നിലവില്‍ മനുഷ്യ പരീക്ഷണത്തിന്റെ വിവിധ ഘട്ടത്തിലുള്ള 5 വാക്സിനുകളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇതില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന കോവിഷീല്‍ഡ് എന്ന വാക്സീന്റെ പരീക്ഷണം അടുത്തമാസം ആദ്യം പൂര്‍ത്തിയാകും.


