ആവശ്യത്തിന് സ്റ്റാഫുമില്ല, നോക്കാനാളുമില്ല സംസ്ഥാനത്തെ മൂന്ന് കെമിക്കല്‍ ലാബുകളിലായി രാസ പരിശോധന നടത്തുനന്നതിന് സമയവും കാത്തുകിടക്കുന്നത് ആന്തരീയ അവയവങ്ങളടക്കം 1.40 ലക്ഷം സാംപിളുകള്‍. കോഴിക്കോട്, തിരുവനന്തപുരം സിഇഎല്‍, എറണാകുളം റീജണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് എന്നീ ലബോറട്ടറികളിലാണ് ഈ സ്ഥിതി. 2017 മുതലുള്ള കേസുകളാണ് പരിശോധന നടത്താനുള്ളത്.
മൂന്ന് ലബോറട്ടറികളിലായി ആകെ 33 സയന്റിഫിക് ഓഫിസര്‍മാരും 31 ടെക്നിക്കല്‍ അസിസ്റ്റന്‍സും ലാബ് മേല്‍നോട്ടം വഹിക്കുന്നതിനായി 19 അസിസ്റ്റന്റ് കെമിക്കല്‍ എക്സാമിനേറ്റര്മാരുമാണുള്ളത്. അതീവ പ്രാധാന്യമുള്ള 50,000 ആന്തരികാവയവ സാംപിളുകള്‍ ഉള്‍പ്പടെയാണ് പരിശോധനക്കായി ലാബുകളിലുള്ളത്.
സര്‍ട്ടിഫിക്കറ്റുകള്‍ അന്വേഷിച്ച് വരാത്ത 2000 മുതലുള്ള സാംപിളുകള്‍ ലാബില്‍ വേറെയുമുണ്ട്. വിഷാംശം അടങ്ങിയെന്ന് സംശയിക്കുന്ന കേസുകളില്‍ തെളിയിക്കാനായി ലാബ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കോടതിയുടെ നിര്‍ദേശ പ്രകാരമുള്ള കേസുകള്‍ക്കാണ് അടിയന്തര പ്രാധാന്യമായി മുന്‍ഗണന നല്‍കുക.
കാസര്‍കോഡ് മുതല്‍ മലപ്പുറം വരെയുള്ള അഞ്ചു ജില്ലകളിലെ പരിശോധനകള്‍ നടത്തുന്നത് കോഴിക്കോട് ലാബിലാണ്. ഇവിടെ എട്ട് സയന്റിഫിക് ഓഫിസര്‍മാരും ഏഴ് ടെക്നിക്കല്‍ അസിസ്റ്റന്റുമാരുമാണുള്ളത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞത് 40 ഉദ്യോഗസ്ഥരുടെ ആവശ്യകതയുണ്ട്. സംസ്ഥാനത്തെ മറ്റു ജില്ലകളിലെ പരിശോധന നടത്തുന്നത് എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ലാബുകളിലായിട്ടാണ്. നിലവിലെ സാഹചര്യത്തില്‍ 2022 മെയ് ഒന്നിന് ഷവര്‍മ്മ കഴിച്ച ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ദേവനന്ദയുടെ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. കോഴിക്കോട് ലാബിലാണ് പരിശോധനക്കയച്ച സംപിള്‍ ഉള്ളത്. നര്‍ക്കോട്ടിക്സ് സാംപിള്‍ – 12,000, അബ്കാരി കേസുകളിലെ സാംപിള്‍ – 24,000, ബലാത്സംഗം, കൊലപാതകം – 450, മുങ്ങിമരണം ഉള്‍പ്പടെ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട സാംപിളുകള്‍- 400, സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട കേസുകള്‍- 600 തുടങ്ങിയവയാണ് ഇനിയും പരിശോധിക്കാനുള്ള സാംപിളുകള്‍.