തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു. പതിനാലാം നമ്പർ വാർഡിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്. പന്നികളെ കള്ളിങ് ചെയ്ത് മറവു ചെയ്യാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടു.
ഇന്ന് രാവിലെ 7 മുതൽ ഡോക്ടർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർ.ആർ.ടി സംഘം കള്ളിങ് പ്രക്രിയ നടപ്പാക്കും.ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യൽ, ഇത്തരം കടകളുടെ പ്രവർത്തനം, പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിർത്തിവയ്ക്കാനും നിർദ്ദേശം നൽകി.