മൂവാറ്റുപുഴ: കവിതയും കഥയും ഏഴുതാന്‍ കഴിയുന്ന സര്‍ഗ്ഗാത്മക സിദ്ധികള്‍ മനുഷ്യരെ കൂടുതല്‍ മെച്ചപ്പെട്ടവരാക്കി തീര്ക്കുമെന്നുള്ളതുകൊണ്ട് നമ്മുടെ വിദ്യാഭ്യാസം അത്തരം അവസരങ്ങള്‍ കുട്ടികള്‍ക്കായി നല്‍കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഭാഷയുടെ സാമാന്യ പ്രയോഗങ്ങളില്‍ നിന്നും കവിത രൂപപ്പെടുന്നതെങ്ങനെയെന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയും കവിതകള്‍ ആലപിച്ചും അദ്ദേഹം വിശദീകരിച്ചു. അക്ഷയ പുസ്തകനിധി ജൂബിലി മൂവാറ്റുപുഴ കബനി പാലസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പായിപ്ര രാധാകൃഷ്ണന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
സംഗീതമുള്ള മനസ്സുകള്‍ നന്മയുള്ളതായിരിക്കുമെന്ന് അത്തരം സര്ഗ്ഗാത്മകതള് വറ്റിപ്പോകുമ്പോള്‍ മനുഷ്യന് കൂടുതല്‍ സംഹാരസ്വഭാവമുള്ളവരാകാമെന്നും ഡോ. എം. ലീലാവതി പറഞ്ഞു. കവിതയും സംഗീതവും ഒരുപോലെ സംഗമിക്കുന്ന പ്രതിഭയാണ് അനുജ അകത്തൂട്ടെന്നും ലീലാവതി ടീച്ചര്‍ അഭിപ്രായപ്പെട്ടു. അനുജ അകത്തൂട്ടിന്റെ അമ്മ ഉറങ്ങുന്നില്ല എന്ന കവിതാസമാഹാരം പി.എസ്. രാജേഷിനും പായിപ്ര രാധാകൃഷ്ണന്റെ ആഴ്ചയുടെ ആകാശം വി.പി. ജോയി ഐ.എ.എസിനും നല്കി ടീച്ചര്‍ പ്രകാശനം ചെയ്തു. വിശുദ്ധ സസ്യങ്ങളും വ്രതങ്ങളും എന്ന തന്റെ കൃതിയുടെ ആദ്യപ്രതി ഗുരുനാഥയായ എം. ലീലാവതിക്ക് പായിപ്ര രാധാകൃഷ്ണന് സമര്‍പ്പിച്ചു.
വീട്ടൂര്‍ എബനേസര്‍ സ്കൂളിന് കൈമാറായി പായിപ്രയുടെ ഹസ്താക്ഷര ശേഖരപ്രദര്‍ശനം മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷാ ശശിധരന് പ്രസംഗിച്ചു. അനുജ അകത്തൂട്ട് സ്വന്തം കവിതയില്‍ മഹേഷ് മോഹന്‍ നാടന്‍ പാട്ടും അവതരിപ്പിച്ചു. നീലക്കുറിഞ്ഞി എന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ച ബേസില്‍ എല്‍ദോസിനെ അനുമോദിച്ചു. തുടര്‍ന്ന് നീലക്കുറിഞ്ഞിയുടെ പ്രദര്‍ശനവും അണിയറ പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരസമര്‍പ്പണവും നടത്തി.