കൊല്ലം: സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായുള്ള കല്യാണം വേണ്ടെന്ന് വയ്ക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരളം എല്ലാക്കാര്യത്തിലും മുന്‍പിലാണ് എന്നാല്‍ സ്ത്രീധനം പോലെയുള്ള പൈശാചിക പ്രവണതകള്‍ ഇപ്പോളും നിലനില്ക്കുന്നു എന്ന് ഗവര്‍ണര്‍ പറഞ്ഞു.
കൊല്ലത്ത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മരിച്ച വിസ്മയയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വിസ്മയയുടെ പിതാവും സഹോദരനുമായി ഗവര്‍ണര്‍ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും എൻ്റെ മക്കളാണ്. സ്ത്രീധനം പോലെയുള്ള മോശം പ്രവണതകളെ തടയാന്‍ ശക്തമായ നിയമങ്ങളുണ്ട്. സ്ത്രീധന നിരോധനത്തില്‍ ജനങ്ങളും അവബോധിതരാകണം. സ്ത്രീധനം ആവശ്യപ്പെടുന്നവരും ആയിട്ടുള്ള വിവാഹബന്ധം വേണ്ടെന്ന് വയ്ക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്നും ഇതിന് എതിരെ ശക്തമായ പ്രതികരണം വേണമെന്നും സ്ത്രീധനത്തോട് നോ പറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സ്ത്രീകള്‍ ആത്മവിശ്വാസമുള്ളവരാണ്. എല്ലാക്കാര്യത്തിലും മുന്നിലായ കേരളം സ്ത്രീധനം പോലെയുള്ള കാര്യങ്ങളില്‍ പിന്നിലാണ്. സ്ത്രീധനത്തിനെതിരായ ബോധവത്കരണത്തില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു.


