കൊച്ചി : നാഗ്പൂരില്‍ മരിച്ച സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടനും അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി.
ബാംഗ്ലൂര്‍ ,കണ്ണൂര്‍ വിമാനത്താവളം വഴിയാണ് മൃതദേഹം കൊച്ചിലെത്തിച്ചത്. നിദയുടെ പിതാവ് ഷിഹാബുദീനും വിമാനത്തില്‍ ഉണ്ടായിരുന്നു. മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടു പോയി.
വണ്ടാനത്ത് സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകള്‍ക്ക് ശേഷം പതിനൊന്നുമണിക്ക് നിദ പഠിച്ച നീര്‍ക്കുന്നം ഗവ സ്കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. പതിനൊന്ന് മണിയോടെ അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും. ഉച്ചക്ക് പന്ത്രണ്ടരയോടെ കാക്കാഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനത്തിലാണ് ഖബറടക്കം.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. നിദയുടെ രക്ത സാമ്പിളുകള്‍ മൂന്നു ലാബുകളില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് പ്രധാനമായും സംശയിക്കുന്നത്.
കേരള സൈക്കിള്‍ പോളോ അസോസിയേഷനും സൈക്കിള്‍ പോളോ ഫെഡറേഷന് ഓഫ് ഇന്ത്യയും തമ്മിലുള്ള കിട മത്സരമാണ് നാഗ്പൂരില്‍ മലയാളി താരം നിദ ഫാത്തിമയുടെ ജീവനെടുത്തത്. ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലെന്ന പേരില്‍ താരങ്ങള്‍ക്ക് നാഗ്പൂരില്‍ താമസ സൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷന് ഒരുക്കിയിരുന്നില്ല. സ്പോട്സ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്തതും ദേശീയ ഫെഡറേഷന്റെ അംഗീകാരമുള്ള സൈക്കിള്‍ പോളോ അസോസിയേഷന് ഓഫ് കേരളയുടെ ടീമും നാഗ്പൂപൂരില്‍ മത്സരിക്കുന്നുണ്ട്.
നിദ ഫാത്തിമയടക്കം കേരള സൈക്കിള്‍ പോളോ അസോസിയേഷന്റെ 24 താരങ്ങള്‍ നാഗ്പൂരിലെത്തിയത് കേരള സ്പോട്സ് കൗണ്‍സിലിന്റെ അംഗീകാരത്തിലും സാമ്പത്തിക സഹായത്തിലുമായിരുന്നു. എന്നാല്‍ സൈക്കിള്‍പോളോ ഫെഡറേഷന് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളത് സൈക്കിള്‍ ഫോളോ അസോസിയേഷന് ഓഫ് കേരളയ്ക്കാണ്. ഇതിന്റെ പേരിലാണ് കേരളത്തില്‍ നിന്നുള്ള സംഘത്തിന് അവഗണന നേരിടേണ്ടി വന്നത്.
അതേസമയം നിദ ഫാത്തിമയുടെ മരണത്തില്‍, സൈക്കിള്‍ പോളോ ദേശീയ ഫെഡറേഷന് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സൈക്കിള്‍ പോളോ അസോസിയേഷന് ഓഫ് കേരളയുടെ സെക്രട്ടറിയും കോടതിയില്‍ ഹാജരാകണം. കോടതിയലക്ഷ്യക്കേസില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. മത്സരത്തിനായി എത്തിയ കുട്ടികള്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കിയില്ലെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു. ജനുവരി 12 ന് കേസ് വീണ്ടും പരിഗണിക്കും.


