സംസ്ഥാനത്തെ ഒരു കോവിഡ് മരണം കൂടി. വയനാട് കൽപ്പറ്റ സ്വദേശി ആമിന (54) ആണ് മരിച്ചത്. ദുബായിൽ നിന്നും കൊച്ചി വഴി കേരളത്തിൽ എത്തി. അർബുദ രോഗിയായിരുന്നു. കാൻസർ രോഗബാധിതയായിരുന്ന ആമിന, ഇരുപതാം തിയതിയാണ് ദുബായിൽനിന്ന് കൊച്ചി വിമാനത്താവളം വഴി നാട്ടിലെത്തിയത്. ഇവർ ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ വെച്ച് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോൾ തന്നെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. കാൻസർ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാധിച്ചിരുന്നു. കോവിഡ് ബാധ കൂടി ആയതോടെ ഇവരുടെ ആരോഗ്യനില കൂടുതൽ വഷളായി. പ്രത്യേക വെന്റിലേറ്ററിലേക്ക് മാറ്റി ചികിത്സ നൽകിത്തുടങ്ങിയെങ്കിലും രക്ഷിക്കാനായില്ല. ആമിനയ്ക്ക് എവിടെനിന്നാണ് രോഗം വന്നത് ഇവരിൽനിന്ന് ആർക്കെങ്കിലും രോഗം പടർന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്. ആമിനയുടെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അഞ്ചായി.


