തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണക്കണക്ക് ഒളിച്ചുവയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരിച്ചവരുടെ എണ്ണവുമായി ബന്ധപ്പെട്ടുള്ള അവ്യക്തതകളെല്ലാം നീക്കുമെന്നും ഡിസംബർ മുതലുള്ള കൊവിഡ് മരണങ്ങളുടെ പൂർണ പട്ടിക രണ്ടു ദിവസത്തിനകം പുറത്ത് വിട്ട് സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
പഴയ മരണക്കണക്കുകള്‍ അവ്യക്തത പരിഹരിച്ച് ഉള്‍പ്പെടുത്തുന്നത് കൊണ്ടാകാം അവ പുതിയ പട്ടികയില്‍ വരുന്നത്. വിട്ടുപോയ കൊവിഡ് മരണങ്ങളെല്ലാം അടുത്ത മൂന്ന് ദിവസത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ജൂണ്‍ 16ന് ശേഷമുള്ള മുഴുവന്‍ മരണങ്ങളും 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യാൻ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രേഖകളില്ലാത്ത കൊവിഡ് മരണങ്ങള് കൂടി എണ്ണത്തില്‍ ഉള്‍പ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയിട്ട് ആയിരിക്കും അപ്ഡേറ്റ് ചെയ്യുക. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ വിവരം അതുപോലെ തന്നെ രേഖപ്പെടുത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാടെന്നും വീണ ജോര്‍ജ് കൂട്ടിച്ചേർത്തു.
ഏതെങ്കിലും മരണം പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പരാതി നല്‍കാമെന്നും, നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു . സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന് ആരോപണത്തെ തുടർന്നാണ് പുതിയ നീക്കം.