തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണക്കണക്കുകള്‍ സര്‍ക്കാര്‍ മനഃപൂര്‍വ്വം മറച്ചുവയ്ക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരണക്കണക്കില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കപ്പെടും. അതിനായി ഓഫീസുകള്‍ കയറിയിറങ്ങണ്ടന്നും ഇമെയിലില്‍ പരാതി അയച്ചാല്‍ പരിശോധിക്കുമെന്ന് മന്ത്രി.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരമാണ് നിലവില്‍ മരണം കണക്കാക്കുന്നതെന്നും മാനദണ്ഡം മാറ്റുന്ന കാര്യത്തില്‍ മന്ത്രിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലന്നും വ്യക്തമാക്കി. അതില്‍ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടേണ്ടതുണ്ട്. ഒരു മരണം കോവിഡ് ആണോ അല്ലയോ എന്ന് ആ രോഗിയെ ചികിത്സിക്കുന്ന ആശുപത്രിയും ഡോക്ടറുമാണ് നിശ്ചയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അര്‍ഹരായ എല്ലാവര്ക്കും സഹായങ്ങള്‍ നല്‍കണമെന്നാണ് സര്‍ക്കാരിൻ്റെ ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സര്‍ക്കാരിന് മറച്ചുവയ്ക്കണമെന്ന് ഉണ്ടായിരുന്നു എങ്കിൽ ഇത്തരം സംവിധാനങ്ങള്‍ ഏര്പ്പെടുത്തേണ്ടതില്ലായിരുന്നുവെന്നും ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ആളുകളുടെ പേര് വീണ്ടും ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
ഒന്നാം തരംഗത്തില്‍ മരണം .4% ആണ്. രണ്ടാം തരംഗത്തിലും ഇതുവരെ .4% ആണ്. അധികമായി മരണം നടന്നോയെന്ന് പരിശോധിക്കും. കേരളത്തില്‍ മരണവും ജനനവും കൃത്യമായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം നല്കിയ റിപ്പോര്‍ട്ടില്‍ അധിക മരണങ്ങള് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ശ്മാനങ്ങളില് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന സംസ്കാരങ്ങള്‍ മുഴുവന്‍ കോവിഡ് മരണമായി കണക്കാക്കിയിട്ടില്ല എന്ന റിപ്പോര്‍ട്ട് ശരിയല്ല. അപകടത്തിലും മറ്റു കാരണങ്ങളാലും മരിക്കുന്നവരെ മരണശേഷം നടത്തുന്ന പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുമ്പോൾ മാനദണ്ഡം പാലിച്ചേ സംസ്കാരിക്കാന്‍ കഴിയു. എന്നാൽ അത് കോവിഡ് മരണം ആണെന്ന് പറയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മരണങ്ങളില്‍ ആശ്രിതര്‍ക്ക് ധനസഹായം നല്‍കണമെന്ന കഴിഞ്ഞ ദിവസം സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കോവിഡും അനുബന്ധ പ്രശ്നങ്ങളും മൂലമുള്ള മരണമായി കണക്കാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്ത് 13,500 ഓളം കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിൻ്റെ മൂന്നിരട്ടിയാണെന്നും ആരോഗ്യരംഗത്തെ നേട്ടം ഉയര്‍ത്തിക്കാണിക്കാന്‍ സംസ്ഥാനം മരണക്കണക്കുകള്‍ മറച്ചുവയ്ക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നതോടെയാണ് ആരോഗ്യമന്ത്രി പ്രതികരിച്ചത്.