കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിക്ക് എതിരെ ഗുരുതര ആരോപണവുമായി അതിജീവിത. പ്രതിയും ജഡ്ജിയും തമ്മില്‍ ബന്ധമുണ്ടെന്നും അതിനാല്‍ വിചാരണ കോടതി മാറ്റണം എന്നുമാവിശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു.
പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഫോണ്‍ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് അതിജീവിത കോടതിയില്‍ പറഞ്ഞു. പെന്‍ഡ്രൈവിന്റെ ഹാഷ് വാല്യൂ മാറ്റിയത് സംബന്ധിച്ച വിഷയവും കോടതിയില്‍ അതിജീവിത ഉന്നയിച്ചു.
വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി ജഡ്ജിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതി നടപടി. വിധിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് അതിജീവിതയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
നടി കേസിലെ വിചാരണ പ്രത്യേക കോടതിയില്‍ നിന്നും മാറ്റിയ നടപടി നിയമപരമല്ല എന്ന വാദം തള്ളി കൊണ്ടാണ് ജസ്റ്റിസ് സിയാദ് റഹ്മാന് ഉത്തരവിട്ടത്. വിചാരണ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയ രജിസ്ട്രാറുടെ ഉത്തരവ് കോടതി നടപടികളുടെ തുടര്‍ച്ചയാണെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചു. ഇതോടെ എറണാകുളം പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ തന്നെ കേസിന്റെ വിചാരണ തുടരുന്ന നിലയായി. ഈ സാഹചര്യത്തിലാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്.
കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണെന്ന് കോടതി വിലയിരുത്തി. ഈ ഘട്ടത്തില്‍ പ്രതികളും പ്രോസിക്യൂഷനും വിചാരണയുമായി സഹകരിക്കണം. വിചാരണ കോടതി ജഡ്ജിയുടെ ഭര്‍ത്താവും, പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നതിന് തെളിവായി സമര്‍പ്പിച്ച ഓഡിയോ ക്ലിപ്പിന് ആധികാരികതയില്ലെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതി ജഡ്ജിക്ക് എതിരായിട്ടുള്ള ആരോപണങ്ങളെല്ലാം കോടതി തള്ളിയിരുന്നു.