കൊല്ലം അഞ്ചൽ സ്വദേശിനി ഉത്രയുടെ കൊലപാതകത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദാ കമാലിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ഉത്രയുടെ കുഞ്ഞിനെ തങ്ങൾക്ക് കൈമാറണമെന്ന ഉത്രയുടെ മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച് കൊല്ലം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവായിട്ടുമുണ്ട്. ഈ ആവശ്യം ഉന്നയിച്ച് കമ്മീഷൻ അംഗം ഡോ. ഷാഹിദ കമാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന് കത്ത് നൽകിയിരുന്നു. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് വിട്ടു നൽകാൻ ഉത്തരവായത്.
വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനകമുളള മരണമായതു കൊണ്ട് സ്ത്രീധന നിരോധന നിയമ പ്രകാരവും ഗാർഹിക പീഡന നിരോധന നിയമപ്രകാരവും ഉത്രയുടെ ഭർത്താവ് സൂരജിനും ഭർത്തൃകുടുംബാംഗങ്ങൾക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്നും ഡോ. ഷാഹിദാ കമാൽ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഉത്രയുടെ വീട് സന്ദർശിച്ച ഡോ. ഷാഹിദാ കമാൽ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് സൂരജിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു


