മൂവാറ്റുപുഴ: വിദേശ വനിതയെ അപമാനിച്ചുവെന്ന കേസിൽ അറസ്റ്റിലായ വ്യാപാരി നിരപരാധിയെന്നു ബന്ധുക്കൾ. ഇസ്രയേലി യുവതിയുടെ
പരാതിയെത്തുടർന്ന് മൂവാറ്റുപുഴ പോലീസ് അറസ്റ്റു ചെയ്ത പെരുമറ്റത്ത് ഫർണീച്ചർ ഷോപ്പ് നടത്തുന്ന മുളവൂർ മരങ്ങാട്ട് ഷെരീഫിന്റെ ബന്ധുക്കളാണ് കേസിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
ശനിയാഴ്ച വൈകിട്ട് 5.15 ഓടെയാണ് ഇരുസ്കൂട്ടറിലായി എത്തിയ യുവതിയും യുവാവും മഴയെത്തുടർന്നു സ്ഥാപനത്തിൽ കയറിയത്. വില്ക്കാനിട്ടിരുന്ന കസേരയിലിരിക്കുന്നതിനു അനുവദിക്കുകയും രണ്ടുമണിക്കൂറിലേറെ ഇരുവരും ഇവിടെ തങ്ങുകയും ചെയ്തതായി ബന്ധുവായ കെ.ബി. ഷംസുദ്ധീൻ പറഞ്ഞു. കടയടക്കുന്നതിനു സമയമായപ്പോൾ പലതവണ ആവശ്യപ്പെട്ടെങ്കിലും കേൾക്കാതെവന്നതോടെ തർക്കമുണ്ടാവുകയും ഒടുവിൽ 7.30 ഓടെ അവർ കടയിൽനിന്നു പോകുകയായിരുന്നു. കടയിൽ തങ്ങുന്നതിനിടെ ഇവർ കടയക്കുള്ളിൽതന്നെയുള്ള ടോയ്ലറ്റ് ഉപയോഗിക്കുകയും ചെയ്തു. ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടുള്ള ബഹളത്തിനു സമീപത്തെ കച്ചവടക്കാരൻ ദൃക്സാക്ഷിയുമാണ്.
സംഭവ ദിവസം രാത്രി 9 മണിയോടെ കോതമംഗലം പോലീസ് വിദേശികളുമായി കടയിലെത്തി വീട്ടിൽപോയ ഷെരീഫിനെ വിളിച്ചുവരുത്തുകയും കസ്റ്റഡിയിലെടുത്തു മൂവാറ്റുപുഴ പോലീസിനു കൈമാറുകയുമായിരുന്നു. ഇതോടെയാണ് തനിക്കെതിരെ പരാതി നല്കിയ വിവരം ഷെറീഫ് അറിയുന്നത്. ഞായറാഴ്ച അറസ്റ്റു രേഖപ്പെടുത്തി വൈകിട്ടു 6.30 ഓടെ കോലഞ്ചേരിയിൽ മജിസ്ത്രേട്ടിന്റെ വസതിയിൽ ഹാജരാക്കുകയും താല്ക്കാലികമായി ജാമ്യം ലഭിക്കുകയും ചെയ്തു. വസ്തുത ഇതായിരിക്കെ തെറ്റായാണ് കേസെടുത്ത് ഷരീഫിനെ അറസ്റ്റു ചെയ്തതെന്നു അമ്മാവനായ ഷംസുദ്ദീൻ പറയുന്നു
കടയിൽ അതിക്രമം നടത്തിയതിനു വിദേശികൾക്കെതിരെ ഷരീഫിന്റെ ബന്ധുക്കൾ പോലീസിൽ പരാതിയും നല്കിയിട്ടുണ്ട്.