തിരുവവന്തപുരം: തിരുവവന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ തടസഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ ഹര്‍ജിയിലാണ് സംസ്ഥാന സർക്കാർ തടസഹര്‍ജി നല്‍കിയത്.
അന്വേഷണ വിവരങ്ങള്‍ വിചാരണക്കോടതിക്ക് പരിശോധിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹര്‍ജി നല്‍കിയത്. ഇ.ഡിയുടെ ഹര്‍ജിയില്‍ തങ്ങളുടെ വാദം കൂടി കേട്ടശേഷമേ അന്തിമ തീരുമാനമെടുക്കാവൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. ഹര്‍ജി സുപ്രിംകോടതി പിന്നീട് പരിഗണിക്കും.
മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണക്കടത്തുകേസില്‍ മൊഴിനല്‍കാന്‍ സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ രണ്ടുകേസുകളും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. കേസ് റദ്ദാക്കിയെങ്കിലും ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണ കോടതിക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രീംകോടതിയെ സമീപിച്ചത്.