ബില്ലുകൾ ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടന ബഞ്ച്
ന്യുഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രധാന വിധിയുമായി സുപ്രിംകോടതി. ബില്ലുകൾ കാരണമില്ലാതെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബില്ലുകൾ തടഞ്ഞുവെയ്ക്കുന്നതിൽ ഗവർണ്ണർമാരുടെ വിവേചനാധികാരം പരിമിതമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൻ്റെ വിധി.
ബില്ല് വന്നാൽ ഗവർണർ അനിയന്ത്രിതമായി പിടിച്ചു വെക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ആശയവിനിമയം ഇല്ലാതെ പിടിച്ചു വെക്കുന്നത് അഭിലഷണീയമല്ല. ഗവർണ്ണർ സാധാരണ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വിവേചന അധികാരം എന്തിനൊക്കെ ഉപയോഗിക്കാം എന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബില്ലുകളുടെ കാര്യത്തിൽ ഗവർണർക്ക് വിവേചന അധികാരം ഉണ്ട്. ഗവർണർ അംഗീകാരം നൽകാത്ത ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടത്. രാഷ്ട്രപതിക്ക് ഈ ബില്ല് അയക്കുകയോ അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചന അധികാരം ഉണ്ട്. അനിയന്ത്രിതമായി പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ല. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും ബില്ലുകൾ ഗവർണർ ഒപ്പിടാതെ അംഗീകാരം നൽകുന്നതും ഭരണഘടനാപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.


