ജെസ്നാ കേസില്‍ നാടിളക്കി നടത്തിയ സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 2018 മാര്‍ച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകള്‍ കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജെസ്ന മരിയ ജെയിംസിനെ (20) കാണാതാകുന്നത്.
ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു മാര്‍ച്ച് 22-ന് ജെസ്ന വീട്ടില്‍ നിന്ന് ഇറങ്ങിയത്.
എരുമേലി വരെ ബസ്സില്‍ വന്നതിന് തെളിവുണ്ട്. പിന്നീട് ജസ്നയെ കണ്ടിട്ടില്ല. വെച്ചൂച്ചിറ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി. വീടിന് സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി. ബംഗലൂരു, പൂനൈ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ജസ്നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങള്‍ വന്നതിനെ തുടര്‍ന്ന് ഇവിടങ്ങളിലും പോയി.ലക്ഷക്കണക്കിന് മൊബൈല്‍ഫോണ്‍ കോളുകള്‍ പരിശോധിച്ചു. ജസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തു. അന്വേഷണത്തില്‍ തുമ്പ് കണ്ടെത്താതെ വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറില്‍ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. നിരന്തര സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും അന്വേഷണം മാത്രം എങ്ങുമെത്തിയില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല. പിന്നീട് വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചിട്ടും ജെസ്നയെ കണ്ടെത്താനായിരുന്നില്ല.
ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്കിയ ഹര്‍ജിയിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.
തുടര്‍ന്ന് കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്കിയ ഹര്‍ജിയിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. 2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സിബഐയെ ഏല്‍പ്പിച്ചത്. കേസില്‍ 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടും ജെസ്നയെ കുറിച്ച് യാതൊരു സൂചനകളും ലഭിച്ചിട്ടില്ല. ഇതേതുടര്‍ന്നാണ് സിബിഐക്കെതിരെ ഹര്‍ജി കോടതിയിലെത്തിയത്.


