കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രണ്ടു പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐയ്ക്ക് അനുമതി നൽകാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിലാണ് വിമർശനം. അഴിമതിക്കാരെ എന്തിനാണ് സർക്കാർ സംരക്ഷിക്കുന്നതെന്ന് സിംഗിൾ ബെഞ്ച് ചോദിച്ചു. പ്രതികളായ കോൺഗ്രസ് നേതാവ് ആർ ചന്ദ്രശേഖരനും മുൻ എം ഡി പി എ രതീഷിനും സർക്കാർ എന്തിനാണ് സംരക്ഷണം ഒരുക്കുന്നതെന്നും കോടതി ചോദിച്ചു. അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ഉത്തരവിൽ എഴുതേണ്ടി വരുമെന്നും സിംഗിൾ ബെഞ്ച് മുന്നറിയിപ്പ് നൽകി. നിയമത്തെ അംഗീകരിക്കുന്ന നിലപാട് സർക്കാരിൽ നിന്ന് ഉണ്ടാകണം. രണ്ടു പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി നൽകാത്ത സർക്കാർ നിലപാട് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഒരാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
വീണ്ടും കേസ് ഹൈക്കോടതിയിൽ എത്തുകയായിരുന്നു. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. എന്നാൽ സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പ്രോസിക്യൂഷൻ നടപടി അംഗീകരിക്കുന്ന ഉത്തരവായിരുന്നില്ല. അതുകൊണ്ടാണ് കോടതയലക്ഷ്യവുമായി ബന്ധപ്പെട്ട് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് സംസ്ഥാന സർക്കാരിന് രൂക്ഷ വിമർശനം നേരിടേണ്ടി വന്നത്.


