കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കരാറില്‍ നിന്നും സോണ്ട ഇന്‍ഫ്രാടെക് കമ്പനിയെ ഒഴിവാക്കിയെന്ന് കൊച്ചി കോര്പ്പറേഷന്. സോണ്ടയുടെ പ്രവര്‍ത്തനം തൃപ്തികരമല്ല. മാലിന്യ സംസ്കരണത്തിന് പുതിയ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടെന്ന് കോര്പ്പറേഷന് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. കമ്പനിക്കെതിരെ അതൃപ്തി അറിയിച്ചിട്ടും കൗണ്‍സില്‍ അംഗീകരിച്ചില്ലെന്നും സെക്രട്ടറി പറഞ്ഞു ഏഴ് വര്‍ഷത്തിനിടെ 31 കോടി രൂപ മാലിന്യ സംസ്കരണത്തിന് ചെലവാക്കി, മാലിന്യ സംസ്കരണത്തിന് ഉപയോഗിച്ച തുകയുടെ വിവരങ്ങളടങ്ങിയ രേഖകളും സെക്രട്ടറി കോടതിയില്‍ ഹാജരാക്കി.
ടെന്‍ഡറിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. മാലിന്യപ്രശ്നത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് പരിധിയുണ്ടെന്ന് ഹൈകോടതി പറഞ്ഞു. മാലിന്യ സംസ്കരണം കാര്യക്ഷമമാകണം. വികേന്ദ്രീകൃത മാലിന്യ സംസ്കരണമാണ് വേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ബ്രഹ്മപുരം വിഷയത്തില്‍ നിരീക്ഷണ സമിതി വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മാലിന്യ സംസ്കരണത്തിന് ആവശ്യമായ സ്ഥലം പ്ലാന്റില്‍ ഇല്ല. കെട്ടിടങ്ങള്‍ നശിച്ച നിലയിലാണ്. അവ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണെന്നും സമിതി കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ മാലിന്യ സംസ്കരണം പഠിക്കാന്‍ അമിക്കസ്ക്യൂറിമാരെ നിയമിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.മാലിന്യ സംസ്കരണത്തിന് കോടതി മേല്‍നോട്ടം വഹിക്കുമെന്ന് ജസ്റ്റിസ് ഭാട്ടി പറഞ്ഞു.
ബ്രഹ്മപുരത്ത് ഉറവിട സംസ്കരണം 80 ശതമാനം നടത്തുന്നുണ്ട്. മാലിന്യ സംസ്കരണത്തില്‍ എല്ലാവരും പ്രതികൂലമായി പ്രതികരിച്ചു. ഈ വിഷയത്തില്‍ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനുമായി ചര്‍ച്ച നടത്തിയെന്നും സെക്രട്ടറി കോടതിയെ അറിയിച്ചു.