തമിഴിലെ പ്രശസ്ത ടെലിവിഷന്‍ താരവും അവതാരകയുമായ വി.ജെ ചിത്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. കടുത്ത മാനസിക സമ്മര്‍ദമാണ് ചിത്രയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ചിത്രയുടെ മരണത്തില്‍ ഹേംനാഥിനെ സംശയമുണ്ടെന്ന് അമ്മ ആരോപിച്ചിരുന്നു.
ചിത്ര അവതരിപ്പിക്കുന്ന ഷോയിലെ ചില രംഗങ്ങളെച്ചൊല്ലി നടിയും ഹേംനാഥും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ചിത്ര അവതരിപ്പിച്ച ഒരു രംഗം ഹേംനാഥിന് ഇഷ്ടപ്പെട്ടില്ലെന്നും അതിനെച്ചൊല്ലി വഴക്കുണ്ടായതായും അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്ശന് എന്‍.ഡി ടിവിയോട് പറഞ്ഞു. ഇതിന് മുന്‍പും അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഹേംനാഥ് ചിത്രയുമായി കലഹിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. സീരിയല്‍ ചിത്രീകരണ സ്ഥലത്ത് മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത് അറിയിച്ചപ്പോള്‍ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചിരുന്നു. ഇതും സമ്മര്‍ദത്തിന് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആഗസ്തിലായിരുന്നു ചിത്രയുടെയും ഹേമന്ദിന്റെയും വിവാഹ നിശ്ചയം നടന്നത്. ജനുവരിയിലേക്കായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ട് മാസം മുന്‍പ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു.
നസ്രത്ത്പെട്ടിലെ പക്ഷനക്ഷത്ര ഹോട്ടലില്‍ ഡിസംബര്‍ 10 ന് പുലര്‍ച്ചെയാണ് ചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞെത്തിയ ചിത്ര മുറിയില്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. ഈ സമയം ഹേമന്ദും കൂടെയുണ്ടായിരുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് നസ്രത്ത്പേട്ട് പൊലീസ് പറഞ്ഞു.