കൊച്ചി:താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗത്തിൽ ക്ഷണിച്ചു വരുത്തിയ പത്ര–ദൃശ്യമാധ്യമ പ്രതിനിധികൾക്ക് അവഹേളനം. മാധ്യമപ്രവർത്തകരെ ബോക്സർമാരെ ഉപയോഗിച്ചു തടഞ്ഞുവയ്ക്കുകയും അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതോടെ ചിലർ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിൽ എറണാകുളം പ്രസ് ക്ലബ് ശക്തമായി പ്രതിഷേധിച്ചു.
രാവിലെ 10 മുതൽ 10 മിനിറ്റ് സമയം യോഗഹാളിനുള്ളിൽ കടന്നു ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ അനുവദിക്കുമെന്ന മുൻകൂർ അറിയിപ്പു ലഭിച്ചതിനാലാണു മാധ്യമപ്രവർത്തകർ യോഗവേദിയിൽ എത്തിയത്. ഇങ്ങനെ എത്തിയ പ്രവർത്തകരാണ് അമ്മയുടെ ഭാരവാഹികളുടെയും സംഘാടകരുടെയും ഇടപെടൽ മൂലം അവഹേളിതരായത്.
കൺവൻഷൻ സെന്ററിന്റെ പുറത്തു റോഡിൽ വച്ചു തന്നെ മാധ്യമങ്ങളെ ബൗൺസർമാരെ ഉപയോഗിച്ചു തടയുകയും രണ്ടു മണിക്കൂറോളം സമയം പെരുമഴയത്തു കാത്തുനിർത്തുകയും ചെയ്തു.
ഒടുവിൽ മാധ്യമപ്രവർത്തകർ ഒച്ചവച്ച് പ്രതിഷേധിച്ചപ്പോഴാണ് ഉള്ളിൽ കടക്കാൻ അനുമതി നൽകിയത്.മാധ്യമപ്രവർത്തകർ അപമാനിക്കപ്പെട്ട റോഡ് ഒരു വിഭാഗം അമ്മ അംഗങ്ങൾ തങ്ങളുടെ ഇഷ്ടക്കാരായ ബന്ധമുള്ള മാധ്യമപ്രവർത്തകരോട് രഹസ്യമായി ക്ഷമാപണം നടത്തുന്നതും ഇവിടെ കണ്ടു.
സംഭവം പ്രതിഷേധത്തിലേക്ക് എത്തിയതോടെ തിരഞ്ഞെടുപ്പിനു ശേഷം സാധാരണ നടത്താറുള്ള പത്രസമ്മേളനം ഒഴിവാക്കിയ അമ്മയുടെ ഭാരവാഹികൾ ഔദ്യോഗികമായി പത്രക്കുറിപ്പു പുറത്തിറക്കാൻ പോലും ശ്രമിക്കാതെ മുങ്ങി.
വിരലിലെണ്ണാവുന്ന അംഗങ്ങളുള്ള സംഘടനകൾ പോലും മാധ്യമവാർത്തകൾ നൽകുമ്പോൾ കാണിക്കുന്ന മര്യാദ പോലും അമ്മയിൽ നിന്നും ഉണ്ടായില്ലന്ന് പ്രസ് ക്ലബ് ഭാരവാഹികൾ കുറ്റപ്പെടുത്തി.
പൊതുസമ്മേളനത്തിന്റെ ദൃശ്യങ്ങൾ ലൈവ് സ്ട്രീമിങ് നടത്താനുള്ള അവകാശം ലഭിച്ച വ്യക്തിയെ അമ്മയുടെ പിആർഒ ആയി നിയമിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം കൂടി ഔദ്യോഗികമായി അറിയിക്കാൻ പ്രസ് ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
കാരണം ഇതിനായി അമ്മ തന്നെ ചുമതലപ്പെടുത്തി എന്ന മട്ടിൽ പേരും ഫോൺ നമ്പറും വച്ചൊരു വാട്സാപ്പ് സന്ദേശം ഈ വ്യക്തി ചില മാധ്യമപ്രവർത്തകർക്കു മാത്രം അയച്ചിരുന്നു. ഇതു സത്യമാണെങ്കിൽ മേലിൽ അമ്മയെ സംബന്ധിച്ചുള്ള വാർത്തകൾ ഈ വ്യക്തി നൽകുന്നതു മാത്രം പ്രസിദ്ധീകരിച്ചാൽ മതിയല്ലോ എന്നും മാധ്യമപ്രവർത്തകർ ചോദിച്ചു.
കഴിഞ്ഞ 30 വർഷവും അമ്മ എന്ന സംഘടനയുടെ വളർച്ചയിലും തളർച്ചയിലും ഒപ്പം നിന്ന ചരിത്രമാണു കൊച്ചിയിലെ മാധ്യമപ്രവർത്തകർക്കുള്ളത്. എന്തിന്റെ പേരിലായാലും അവരോടുണ്ടായ അധിക്ഷേപം നീതീകരിക്കാനാകാത്തതാണെന്നു മാത്രം പറയുന്നു. ഈ സംഭവത്തിൽ ശക്തിയായി പ്രതിഷേധിക്കുന്നു എന്ന് പ്രസ് ക്ലബ് പ്രതിഷേധ കുറിപ്പിൽ പറയുന്നു.