മലപ്പുറം : അടുക്കളയില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അലൂമിനിയം പാത്രത്തിനുള്ളില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരനെ മലപ്പുറം ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ചട്ടിപ്പറമ്പ് സ്വദേശി പാട്ടുപാറയില്‍ അബ്ദുല്‍ വഹാബിൻ്റെ മകന് യുവാന്‍ ജൂത് എന്ന രണ്ട് വയസുകാരനെയാണ് അപകടത്തിൽ പെട്ടത്. കുട്ടിയുടെ നെഞ്ചോളം വരെ പത്രം കുടുങ്ങിയിരുന്നു.
കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അലൂമിനിയം പാത്രത്തിനുള്ളിലേക്ക് ഇറങ്ങിയ കുട്ടി പാത്രത്തിൽ കുടുങ്ങി പോകുകയായിരുന്നു. വീട്ടുകാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ കുട്ടിയേയുമായി മലപ്പുറം ഫയര്‍ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. പാത്രത്തിനുള്ളില്‍ കുട്ടി ഇരിക്കുന്ന നിലയിലായിരുന്നു. മലപ്പുറം അഗ്നി രക്ഷാ സേനാംഗങ്ങള്‍ 10 മിനിറ്റോളം പണിപ്പെട്ടാണ് ഷിയേഴ്സ് ഉപയോഗിച്ച് പാത്രം മുറിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്.
സ്റ്റേഷന് ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂറിൻ്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ജി. സുനില്‍ കുമാര്‍, ആര്. വി. സജികുമാര്‍,സേനാംഗങ്ങളായ ടി. പി. ബിജീഷ്,എം. നിസാമുദ്ധീന്‍,വി. അബ്ദുല്‍ മുനീര്‍,എല്‍. ഗോപാലകൃഷ്ണന്,സി. പി. അന്‍വര്‍, കെ. വിപിന്‍, ടി. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


