കൊച്ചി: കൊച്ചിയിൽ റേഞ്ച് റോവർ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കാരണം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധന തുടരുന്നു. കാർ ലോറിയിൽ നിന്ന് ഇറക്കി ഓടിച്ച ആളുടെ മൊഴി ഇന്നെടുക്കും. കാർ പിന്നിലോട്ട് ഇറക്കിയപ്പോൾ നിയന്ത്രണം നഷ്ടമായെന്ന് എംവിഡി പറയുന്നു. കാറിന്റെ ടയർ പൊട്ടിയിട്ടും പിന്നോട്ട് അതിവേഗം കുതിച്ചു. പിന്നിൽ ഇടിച്ചു നിന്ന കാർ ഓഫ് ആയിരുന്നു. പിന്നീട് സ്റ്റാർട്ട് ആക്കിയപ്പോൾ അതിവേഗം മുന്നോട്ട് കുതിച്ചു പോസ്റ്റിൽ ഇടിച്ച് നിന്നുവെന്നും എംവിഡി വിശദീകരിച്ചു
കാർ പുറത്തിറക്കുന്നതിനിടെ കാറിനടിയിൽപ്പെട്ടാണ് ഷോറൂം ജീവനക്കാരനായ യുവാവ് മരിച്ചത്. അപകട കാരണം മാനുഷിക പിഴവോ യന്ത്രതകരാറാണോ എന്നതിൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെ വാഹനം ഇറക്കാനെത്തിയത് 10 വർഷത്തിലധികം പ്രവർത്തന പരിചയമുള്ളവരെന്നാണ് സിഐടിയു കാർ ഡ്രൈവേർസ് യൂണിയന്റെ വിശദീകരിച്ചു. അപകടത്തിന് പിന്നാലെ കാർ ഇറക്കാൻ എത്തിയ തൊഴിലാളികളുടെ പ്രവർത്തനപരിചയത്തിലടക്കം ചോദ്യങ്ങളുയർന്നിരുന്നു. യൂണിയൻ തൊഴിലാളികളായ അൻഷാദും അനീഷുമായിരുന്നു കാർ ഇറക്കാനെത്തിയത്. ഇരുവരും മുൻപ് ഇതേ യാർഡിലടക്കം കാറുകൾ ഇറക്കിയിരുന്നതായും അപകടകാരണം അന്വേഷിക്കണമെന്നും സിഐടിയു കാർ ഡ്രൈവേർസ് യൂണിയൻ ഇടപ്പളളി മേഖലാ സെക്രട്ടറി എൻപി തോമസ് പറഞ്ഞു.
അപകടം നടന്ന ദിവസം അൻഷാദായിരുന്നു ലോറിയിൽ നിന്നും ഇറക്കുന്ന കാറിന്റെ നിയന്ത്രണം ഏറ്റെടുത്തത്. അനീഷും റോഷനും വശങ്ങളിൽ നിർദേശം നൽകാനായും നിന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ട കാർ ഇരുവർക്കും നേരെ പാഞ്ഞെത്തിയത്. അപകടമെന്ന് മനസിലാക്കും മുൻപ് റോഷന്റെ മേൽ കാർ കയറി ഇറങ്ങി. കാർ വീണ്ടും പിന്നോട്ട് നീങ്ങി യാർഡിന് ചുറ്റുമുള്ള ഇരുമ്പുവേലിയിലും റോഡിന് വശത്തെ വൈദ്യുതി പോസ്റ്റുകളിലും ഇടിച്ചു നിന്നു.