ഉഗ്രവിഷമുള്ള വൈറസുകള്‍ പുറത്തെത്തി ഭൂമിചുട്ടുകരിക്കുന്ന കഥ സിനിമകളിലൊക്കെ കാണാം. ഇവിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരിക്കുകയാണ്. മാരക രോഗാണുക്കളെ സൂക്ഷിച്ച കേന്ദ്രത്തില്‍ സ്ഫോടനം. ഭൂമിയെ നരഗമാക്കാന് ശേഷിയുള്ള വൈറസുകള്‍ റഷ്യയില്‍ നിന്നും പുറത്ത്.സൈബീരിയയിലെ കോള്‍ട്ട്സവയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നറിയപ്പെടുന്ന റഷ്യന്‍ സ്റ്റേറ്റ് സെന്റര്‍ ഫോര്‍ റിസര്‍ച് ഓണ്‍ വൈറോളജി ആന്‍ഡ് ബയോടെക്നോളജിയിലാണു കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായത്.
തുടക്കത്തില്‍ സാധാരണ തീപിടിത്തമെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടിനകത്തു സൂക്ഷിച്ചിരിക്കുന്ന രോഗാണുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ സംഭവം രാജ്യാന്തര തലത്തിലും ശ്രദ്ധേയമാവുകയായിരുന്നു. ഇന്നും വൈദ്യശാസ്ത്രത്തിനു പിടിനല്‍കാത്ത പക്ഷിപ്പനി, പന്നിപ്പനി, എച്ച്ഐവി, എബോള, ആന്ത്രാക്സ്, വസൂരി വൈറസുകളെ ഉള്‍പ്പെടെയാണ് ഇവിടെ വിവിധ ഗവേഷണങ്ങള്‍ക്കായി സൂക്ഷിച്ചിട്ടുള്ളത്.
മൂന്നാഴ്ച മുന്‍പാണ് റഷ്യയുടെ ആണവമിസൈല്‍ പരീക്ഷണത്തിനിടെ അഞ്ചു ശാസ്ത്രജ്ഞര്‍ മരിച്ചത്. വടക്കു പടിഞ്ഞാറന്‍ റഷ്യയിലെ വൈറ്റ് സീ തീരത്തോടു ചേര്‍ന്നുള്ള അര്‍ഹാന്‍ഗില്‍സ്ക് മേഖലയില്‍ 9എം730 ബുറിവീസ്നിക് മിസൈലിന്റെ പരീക്ഷണം നടത്തുന്നതിനിടെയായിരുന്നു സ്ഫോടനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടര്‍ന്നു പ്രദേശത്ത് റേഡിയേഷന് നില ഉയരുകയും ചെയ്തു. പക്ഷേ ഈ സ്ഫോടനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ റഷ്യ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇത് ആശങ്കയുണ്ടാക്കുന്നു. എബോളയ്ക്കും ഹെപ്പറ്റൈറ്റിസിനും ഉള്‍പ്പെടെ പ്രതിരോധ വാക്സിനുകള്‍ വികസിപ്പിച്ചെടുത്തു ശ്രദ്ധേയമായ കേന്ദ്രമാണ് വെക്ടര്‍. ഇപ്പോഴും പല മാരകരോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകളെക്കുറിച്ചു ഗവേഷണം നടക്കുന്ന കേന്ദ്രം.
വസൂരിക്കു കാരണമായ വരിയോള വൈറസ്, എബോള, ആന്ത്രാക്സ്, ചില തരം പ്ലേഗ് തുടങ്ങിയവയുടെ രോഗാണുക്കളെല്ലാം ലാബില്‍ ഇപ്പോഴും സുരക്ഷിതമായുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ചെറിയൊരു തീപിടിത്തമെന്ന റിപ്പോര്‍ട്ടിനു പിന്നാലെ റഷ്യന്‍ എമര്‍ജന്‍സി മന്ത്രാലയം 13 ഫയര്‍ എന്‍ജിനുകളും 38 അഗ്നിരക്ഷാ സേനാംഗങ്ങളെയും ലാബറട്ടറി കോംപ്ലക്സിലേക്ക് അയച്ചത്. തീപിടിത്തമുണ്ടായി മിനിറ്റുകള്‍ക്കകം ആറു നില കെട്ടിടത്തിലേക്ക് അഗ്നിരക്ഷാ സേനയെത്തുകയും ചെയ്തു. ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ അഞ്ചാം നിലയിലാണു തീപിടിത്തമുണ്ടായതെന്ന് റഷ്യയുടെ ടാസ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. എന്നാല്‍ വൈകാതെ തന്നെ തീയണച്ചെന്നും മന്ത്രാലയം വ്യക്തമാക്കി. ഏകദേശം 30 ചതുരശ്ര മീറ്റര്‍ പ്രദേശത്താണു തീ പടര്‍ന്നത്.


