തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ വേട്ട പൊലീസ് നടത്തിയിട്ടില്ല. ചാനലിൻ്റെ സംപ്രേക്ഷണം തടസപ്പെടുത്തിയിട്ടില്ല. അന്വേഷണസംഘം ഏത് രീതിയിൽ പ്രവർത്തിക്കണമെന്നത് സർക്കാരിൻ്റെ നിർദേശപ്രകാരമല്ല. എസ്ഐടിക്ക് പൂർണ്ണ സ്വാതന്ത്ര്യം. ഒരു മാധ്യമപ്രവർത്തകനെയും ആക്രമിച്ചിട്ടില്ല. മാധ്യമ അടിയന്തരാവസ്ഥ എന്ന കള്ള പ്രചാരണം നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞകാല അനുഭവങ്ങൾ വച്ചാകും ഇപ്പോൾ പറയുന്നത്. ആ പേടി നിങ്ങൾക്ക് വേണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ന്യൂസ് റൂമും ഓഫീസും എല്ലാം ഒരിടത്ത് ആണ്. കേസിലെ രണ്ടാം പ്രതിയാണ് റിപോർട്ടർ ടിവി. അതാണ് പൊലീസ് കയറിയത്. കേരള പൊലീസ് നിയമപരമല്ലാത്ത ഒന്നും റിപോർട്ടർ ചാനലിൽ ചെയ്തിട്ടില്ല. മാധ്യമ പ്രവർത്തകനെ കൈ വിലങ്ങ് അണിയിച്ച സംഭവം കേരളത്തിലുണ്ട്. ഇവിടെ തട്ടിപ്പ് കേസിലാണ് അന്വേഷണം. വാർത്തകളുടെ പേരിലല്ല.
മുൻ സർക്കാരിൻ്റെ കാലത്ത് എത്ര മാധ്യമ സ്ഥാപനങ്ങളിൽ പരിശോധന നടന്നു. അന്നൊന്നും ഇവിടെ അടിയന്തരാവസ്ഥ എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. സർക്കാർ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കും. കേസ് അന്വേഷണം നടത്തുന്നത് SIT. SIT രൂപീകരിച്ചാൽ പിന്നെ അന്വേഷണം നടത്തുന്നത് അവരാണ്. ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്ന് പറയാറില്ല. അങ്ങനെ ഒരു സമീപനം സർക്കാരിനില്ല. കോടതി വാറൻ്റ് അനുസരിച്ചാണ് റെയ്ഡ് നടത്തിയത്.
ഒരു മാധ്യമ പ്രവർത്തകനോടും മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി റിപ്പോർട്ടിൽ നിയമോപദേശം ഇതുവരെ ലഭിച്ചിട്ടില്ല. ഇന്നോ നാളെയോ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. ലഭിച്ചാൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനം എടുക്കും. സർക്കാരിന് ആശങ്കയില്ല. എൻ്റെ പേര് മാത്രമല്ല ഉള്ളത് ധാരാളം പേരുകൾ ഉണ്ട്. ആരും ആശ്വസിക്കേണ്ട. CPM , BJP നേതാക്കളുടെ പേരുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

