വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നിന്ന് കരമാർഗമുള്ള ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ തുടങ്ങും. തീയതി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഗോള ഷിപ്പിംഗ്,ലോജിസ്റ്റിക് കമ്പനികളെ പങ്കെടുപ്പിച്ച് മിഷൻ സമുദ്ര ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വരുമാനമുണ്ടാകുന്ന നിർണ്ണായക നീക്കത്തിലേക്കാണ് കടക്കുന്നത്. ആഗസ്റ്റ് 18 മുതൽ വിഴിഞ്ഞത്ത് കയറ്റുമതി ഇറക്കുമതി പ്രവർത്തനങ്ങൾ ആരംഭിക്കും. ദേശീയപാതയിലൂടെ ചരക്ക് നീക്കത്തിന് NHAI അനുമതിയായി.കഴിഞ്ഞമാസം ദേശീയപാതയിലൂടെ കണ്ടയിനർ ട്രക്ക് ഓടിച്ച് ട്രയൽ റൺ നടത്തിയിരുന്നു.ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും.സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് എക്സിം സേവനങ്ങൾ തുടങ്ങുന്നത്.
വാണിജ്യ പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യു. കണ്ടെയ്നർ കൈകാര്യം ചെയ്യാൻ വിഴിഞ്ഞത്തിനായി.ആഗോള നിക്ഷേപകരെ സർക്കാർ വിഴിഞ്ഞത്തേക്ക് ക്ഷണിക്കുന്നുണ്ടെങ്കിലും ഒരു തുണ്ട് ഭൂമി കണ്ടെത്താനായിട്ടില്ല.കരമാർഗം ചരക്ക് നീക്കം തുടങ്ങുമ്പോൾ റെയിൽ കണക്ടിവിറ്റി പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുകയാണ്. അതേ സമയം അദാനിയുടെ ഓഹരി കൈമാറ്റ അപേക്ഷയിൽ സർക്കാർ ഇതുവരെ തീരുമാനവുമെടുത്തിട്ടില്ല.


