തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിൽ ഉന്നത തലയോഗം വിളിച്ച് ജലവിഭവകുപ്പ് മന്ത്രി. മന്ത്രി മോൻസ് ജോസഫ്, കെ മുരളീധരൻ, സിപി ജോൺ തുടങ്ങിയ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ഇന്ന് വൈകുന്നേരം ജലവിഭവ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച. കാലവർഷ സാധ്യത കൂടി കണക്കിലെടുത്താണ് ജലവിഭവ വകുപ്പ് മന്ത്രി അടിയന്തര യോഗം വിളിച്ചത്.
കഴിഞ്ഞ മഴയിൽ തലസ്ഥാന നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടത് ചർച്ചയ്ക്കിടെ ആക്കിയിരുന്നു. ജലസേചന വകുപ്പിന്റെ ഓടകൾ അടിയന്തരമായി വൃത്തിയാക്കണമെന്ന് നഗരസഭ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തിരുവനന്തപുരം നഗരത്തിലെ മഴക്കാലപൂർവ ശുചീകരണത്തിനും, ആമയിഴഞ്ചൻ തോട് വൃത്തിയാക്കുന്നതിനും കോടികൾ ആണ് ഓരോ വർഷവും ഉപയോഗിക്കുന്നത്.
അര മണിക്കൂർ നിർത്താതെ പെയ്ത മഴയിൽ തിരുവനന്തപുരം നഗരത്തിലെ പല പ്രധാന മേഖലകളിലും റോഡിലേക്ക് വെള്ളം കയറി. ആമയിഴഞ്ചാൻ തോട് കരകവിഞ്ഞ് മലിനജലം റോഡിലേക്ക് ഒഴുകുകയും ചെയ്തു. വെള്ളക്കെട്ടിനെ തുടർന്ന് കിഴക്കേക്കോട്ടയിലെ ബസ് സ്റ്റോപ്പിൽ എത്താൻ ജനങ്ങൾ ഏറെ വലഞ്ഞു. തമ്പാനൂർ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു.


