ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ച് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പറഞ്ഞു.
സ്കൂൾ വിദ്യാർഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകും. പൊതുസ്വകാര്യ മേഖലയിൽ സ്ത്രീകൾക്ക് ആറുമാസം വരെ പ്രസവ അവധിയാക്കുമെന്നും നയപ്രഖ്യാപനപ്രസംഗത്തിൽ പറയുന്നു.
ഒരു മണിക്കൂർ 13 മിനിട്ട് വരെയാണ് നയപ്രഖ്യാപന പ്രസംഗം നീണ്ടു നിന്നത്. കെഎസ്ആർടിസിയിൽ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര നടപ്പാക്കും. സർക്കാർ ആഗ്രഹിക്കുന്നത് ജനപക്ഷത്ത് നിന്നുകൊണ്ടുള്ള സുതാര്യ ഭരണം. ക്ലീൻ ഗവേണൻസ്, സർക്കാർ മുദ്രാവാക്യമെന്നും പ്രഖ്യാപനം.
സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്നും എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം പ്രഖ്യാപനങ്ങളുണ്ടായി.
പ്രസംഗത്തിൽ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്കയാണ് ആദ്യം പരാമർശിച്ചത്. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തുമെന്നും ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കുമെന്നും പ്രസംഗത്തിൽ പറഞ്ഞു.


