പാലക്കാട്: ഉപയോഗിച്ച സാനിറ്ററി നാപ്കിൻ, ഡയപ്പർ എന്നിവ എന്തുചെയ്യുമെന്നത് നഗരവാസികള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. എന്നാൽ, നിങ്ങള്‍ പാലക്കാട് നഗരസഭാ പരിധിയിലാണ് താമസിക്കുന്നതെങ്കിൽ ഇത്തരം ടെൻഷനുകളൊന്നും വേണ്ട. കുട്ടികളുടെയും പ്രായമായവരുടെയും ഡയപ്പറുകളും സാനിറ്ററി നാപ്കിനുകളും സംസ്കരിക്കുന്നതിന് മികവുറ്റ മാതൃകയാണ് പാലക്കാട് നഗരസഭ മുന്നോട്ടു വെക്കുന്നത്.
വീടുകളിൽ നിന്ന് സാനിറ്ററി പാഡും ഡയപ്പറും ശേഖരിച്ചു സംസ്കരിക്കാനുളള നഗരസഭയുടെ പദ്ധതി തുടങ്ങിയിട്ടിയിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാവുകയാണ്. സംസ്ഥാനത്തിനാകെ മാതൃകയായ പ്ലാൻറ് കൂറിച്ചു കൂടി വിപുലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി സ്മിതേഷ് പറഞ്ഞു.തിരുവനന്തപുരത്തടക്കം സ്വകാര്യ കമ്പനികള്‍ വൻതുക ഈടാക്കിയാണ് ഡയപ്പറുകള്‍ ശേഖരിച്ചുകൊണ്ടുപോകുന്നത്. ജില്ലയിൽ തന്നെ സംസ്കരിക്കാനുള്ള സംവിധാനമില്ലാത്തതിനാൽ എറണാകുളം അടക്കമുള്ള സ്ഥലത്തെത്തിച്ചാണ് ഇവ സംസ്കരിക്കുന്നത്. അതിനാൽ പാലക്കാട്ടെ മാതൃക തലസ്ഥാനമടക്കമുള്ള മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിച്ചാൽ അത് ഏറെ ഗുണം ചെയ്യും.