വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെതിരെ മൊഴി നൽകാതെ മാതാവ് ഷെമി. പരിക്കേറ്റത് കട്ടിലിൽ നിന്ന് വീണപ്പോഴെന്ന് അഫാന്റെ ഉമ്മ ഷെമി മൊഴിയിൽ പറയുന്നു. അഫാന്റെ പേര് മാജിസ്ട്രേറ്റിനോടും പറഞ്ഞില്ല. അഫാൻ്റെ അക്രമ വിവരം പറഞ്ഞില്ല. കൊലപാതക വിവരങ്ങൾ ഷെമിയെ അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
കൊലപാതക പരമ്പരയിൽ പ്രതി അഫാന്റേയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് നിലവിൽ അഫാനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റ് കൊലപാതകങ്ങളിൽ കൂടി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തും. കൊലപാതകങ്ങൾ നടന്ന ദിവസം അഫാൻ പണം നൽകിയത് ആർക്കെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.
പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം ദമാമിൽ നിന്ന് ഇന്നലെ നാട്ടിലെത്തിയിരുന്നു. സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിന് പിന്നാലെയാണ് പിതാവിന് നാട്ടിലേക്കെത്താനുള്ള വഴിയൊരുങ്ങിയത്. ഭർത്താവ് റഹീമിനെ ഷെമി തിരിച്ചറിഞ്ഞിരുന്നു. ഇളയമകൻ അഫ്സാനെ കാണണമെന്ന് ഷെമീന ആവശ്യപ്പെട്ടു. സഹോദരന്റെ വീട്ടിലുണ്ടെന്നാണ് പറഞ്ഞത്. അഫാനെയും അന്വേഷിച്ചിരുന്നു.


