വയനാട് ഉരുൾപൊട്ടൽ മേഖലയിൽ വിദഗ്ധ സംഘം. ദേശീയ ഭൗമ ശാസ്ത്രഞ്ജൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തമേഖല സന്ദർശിക്കുന്നത്.ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറ് അംഗസംഘമാണ് എത്തിയത്. മൂന്ന് ദിവസം ദുരന്ത മേഖലയിൽ പരിശോധന നടത്തും.
വിദഗ്ധ സമിതി അപകടസാധ്യത വിലയിരുത്തും. പ്രദേശത്തെ അനുയോജ്യമായ ഭൂവിനിയോഗവും വിദഗ്ധസംഘം ശുപാർശ ചെയ്യും. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ദുരന്തമേഖലയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചുവരികയാണെന്ന് ജോൺ മത്തായി പറഞ്ഞു. സുരക്ഷിതമായ ഇടം അല്ലാത്ത ഇടം എന്നിവ കണ്ടെത്തും. ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രം മുതൽ താഴെ തലം വരെ പരിശോധിക്കുമെന്ന് ജോൺ മത്തായി വ്യക്തമാക്കി.
എങ്ങനെയാണ് ദുരന്തമുണ്ടായതെന്ന് അന്വേഷിച്ചുവരികയാണെന്നും കൃത്യസമയത്ത് റിപ്പോർട്ട് സമർപ്പിക്കാൻ ശ്രമിക്കുമെന്നും ജോൺ മത്തായി പറഞ്ഞു. സംസ്ഥാന സർക്കാർ പുനരധിവാസത്തിനായി ടൗൺ ഷിപ്പ് നിർമ്മിക്കുന്ന സ്ഥലവും സന്ദർശിക്കുമെന്ന് ജോൺ മത്തായി പറഞ്ഞു. വിശദമായ പരിശോധന നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.


